ജൂൺ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും. വിവിധ ക്ഷേമ നിധി ബോർഡുകളിലെ പെൻഷനും നാളെ മുതൽ നൽകും. രണ്ടിനുമായി 1080 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷൻ നാളെ (ജൂൺ 24) മുതൽ വിതരണം ചെയ്യും. വിവിധ ക്ഷേമ നിധി ബോർഡുകളിലെ പെൻഷനും നാളെ മുതൽ നൽകും. രണ്ടിനുമായി 1080 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി. അടുത്ത മാസം മൂന്നിനകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ മെയ് മാസത്തെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയായതിന് പിന്നാലെയാണ്, ജൂണ്‍ മാസത്തെ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ തുക അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ കൈകളിലേക്ക് തുക എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ആകെ 51,70,015 ഗുണഭോക്താക്കള്‍ക്കാണ് ഈ മാസം ക്ഷേമ പെന്‍ഷന്‍ ലഭിക്കുക. ഗുണഭോക്താക്കളുടെ താല്പര്യപ്രകാരം രണ്ട് വ്യത്യസ്ത വിതരണ ശൃംഖലകള്‍ വഴിയാണ് പെന്‍ഷന്‍ തുക വിതരണം ചെയ്യുന്നത്.

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ക്ഷേമ പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ സംവിധാനം സർക്കാർ ഗൗരവകരമായി പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.

YouTube video player