കൊല്ലവർഷം 1099 ലെ കർക്കടക മാസത്തിന്‍റെ ആദ്യ മൂന്ന് ആഴ്ചകളിൽ തോരാതെ പെയ്ത പേമാരി. തിരുവിതാംകൂർ, കൊച്ചി, മലബാർ നടുകളെ ഒരുപോലെ മാറ്റി മറിച്ചു
തിരുവനന്തപുരം:ഇന്ന് കൊല്ല വർഷം 1199 മിഥുനം 31. നാളെ കർക്കിടകം ഒന്ന്. അപ്പൻ അപ്പൂന്മാർ പറഞ്ഞുകേട്ട ഒരു മഹാ ദുരന്തത്തിൻ്റെ നൂറാം വാർഷിക ദിനങ്ങൾ ആണിത്. എല്ലാ കാലത്തും മലയാളിയുടെ മുത്തശ്ശി ഓർമകളിൽ നിറഞ്ഞു നിന്ന 99 ലെ വെള്ളപ്പൊക്കത്തിന് നൂറ് വയസ്സ്. നൂറ്റാണ്ട് മുമ്പ്, 1924 ജൂലൈ 15 ന് ആയിരുന്നു ആ പെരുമഴ പെയ്തു തുടങ്ങിയത്.
കൊല്ലവർഷം 1099 ലെ കർക്കടക മാസത്തിന്‍റെ ആദ്യ മൂന്ന് ആഴ്ചകളിൽ തോരാതെ പെയ്ത പേമാരി. തിരുവിതാംകൂർ, കൊച്ചി, മലബാർ നടുകളെ അത് ഒരുപോലെ മാറ്റിമറിച്ചു. സമുദ്ര നിരപ്പിൽ നിന്ന് 1600 മീറ്റർ ഉയരത്തിൽ കിടക്കുന്ന മൂന്നാറിൽ ആയിരുന്നു ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന്. 1902 ൽ ബ്രിട്ടീഷുകാർ തുടങ്ങിയ മൂന്നാർ തേനി റെയിൽ പാത വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. പിന്നീട് ഇതുവരെ മൂന്നാറിൽ റെയിൽ വന്നിട്ടില്ല. ഇന്നത്തെ എറണാകുളം, ആലപ്പുഴ ജില്ലകൾ ഏറിയ ഭാഗവും 99 ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയി.
തെക്കൻ തിരുവിതാംകൂറിന്‍റേയും വടക്കൻ മലബാറിന്‍റേയും താഴ്ന്ന പ്രദേശങ്ങളിൽ ഇരുപതടിയോളം ഉയരത്തിൽ വെള്ളം പൊങ്ങി എന്നാണ് ചരിത്ര രേഖകൾ. എത്ര പേർ മരിച്ചു എന്നതിന് കണക്കില്ല. വെള്ളം പൊങ്ങിയ പല നാടുകളിൽ നിന്നും ജനം ഉയർന്ന മേഖലകളിലേക്ക് പലായനം ചെയ്തു. നാടൊട്ടുക്കും ഗതാഗതം മുടങ്ങി. തപാൽ നിലച്ചു. അൽപമെങ്കിലും ഉയർന്ന പ്രദേശങ്ങളിലെല്ലാം അഭയാർഥികളെക്കൊണ്ട് നിറഞ്ഞു.
വെള്ളത്തോടൊപ്പം പട്ടിണിയും രോഗങ്ങളും ജനങ്ങളെ വലച്ചു. മലവെള്ളവും കടൽ വെള്ളവും ഒരുപോലെ കരയെ ആക്രമിച്ചു എന്ന് അന്നത്തെ പത്ര വാർത്തകളിൽ കാണാം. ഒരു വാർത്ത ഇങ്ങനെ: ഇനിയും വെള്ളം പോങ്ങിയെക്കുമെന്ന് വിചാരിച്ചു ജനങ്ങൾ ഭയവിഹ്വലരായിത്തീർന്നിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും സംഭവത്തിന്റെ ഭയങ്കരാവസ്ഥ കൂടിക്കൂടിവരുന്നു. പന്തളത്ത് ആറിൽകൂടി അനവധി ശവങ്ങൾ, പുരകൾ, മൃഗങ്ങൾ മുതലായവയും ഒഴികിപ്പോയ്ക്കൊണ്ടിരിക്കുന്നതായും പൂന്തല, ആറ്റുവ മുതലായ സ്ഥലങ്ങളിൽ അത്യധികമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും കാണുന്നു. ചാരുപ്പാടം എന്ന പുഞ്ചയിൽ അനവധി മൃതശരീരങ്ങൾ പൊങ്ങി. "പീരുമേടിനും മുണ്ടക്കയത്തിനും മദ്ധ്യേ 43മത് മൈലിനു സമീപം മല ഇടിഞ്ഞു റോഡിലേക്ക് വീഴുകയാൽ അനേകം പോത്തുവണ്ടികൾക്കും വണ്ടിക്കാർക്കും അപകടം പറ്റി. അങ്ങനെ നീളുന്നു വാർത്ത. ചരിത്രത്തിൽ ഏറെയൊന്നും വിശദമായി രേഖപ്പെടുത്തപ്പെടാത്ത ദുരന്തം ആയിരുന്നു 99 ലെ വെള്ളപ്പൊക്കം. എന്നിട്ടും ഇന്നും ഓരോ മലയാളിയുടെയും കേട്ടു കേൾവിയുടെ അറയിൽ ആ മഹാപ്രലയത്തിൻ്റെ ചിത്രം ഉണ്ട്.
