ദിവസവും അശ്വാരൂഢസേനയുടെ പ്രകടനവും എയ്റോ മോഡൽ ഷോയും; അത്ഭുതങ്ങള്‍ നിറയുന്ന കേരളീയം, വമ്പൻ പരിപാടികൾ
കേരളത്തിൽ സ്വന്തമായി അശ്വാരൂഢസേനയുള്ള ഏക എൻ സി സി സ്‌ക്വാഡ്രൺ ആണ് മണ്ണുത്തി റീമൗണ്ട് ആൻഡ് വെറ്ററിനറി സ്‌ക്വാഡ്രൺ. അഞ്ച് കുതിരകളെ അണിനിരത്തി 25 മിനിട്ടോളം നടക്കുന്ന പരേഡിൽ വി ഐപിക്കുള്ള സ്റ്റാൻഡിങ് സല്യൂട്ടും ഷോർ ജംപിങ്, ഫയർ ജംപിങ് അടക്കമുള്ള അഭ്യാസപ്രകടനങ്ങളും നടക്കും.

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നേട്ടങ്ങളുടെ പ്രദർശനവുമായി തലസ്ഥാനത്ത് നടക്കുന്ന കേരളീയത്തിന്റെ ഭാഗമായി നവംബർ ഒന്നുമുതൽ ഏഴു വരെ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മണി മുതൽ ആറുമണിവരെ എൻ സി സി കേഡറ്റുമാർ അവതരിപ്പിക്കുന്ന അശ്വാരൂഢസേനയുടെ അഭ്യാസപ്രകടനവും എയറോ മോഡൽ ഷോയും ഉണ്ടാവും. കേരള-ലക്ഷദ്വീപ് എൻ സി സി ഡയറക്ടേററ്റിനു കീഴിലുള്ള മണ്ണുത്തി വൺ കേരള റീമൗണ്ട് ആൻഡ് വെറ്ററിനറി സ്‌ക്വാഡിന്റെ നേതൃത്വത്തിൽ കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ടിലായിരിക്കും അശ്വാരൂഢസേനാപ്രകടനം.
കേരളത്തിൽ സ്വന്തമായി അശ്വാരൂഢസേനയുള്ള ഏക എൻ സി സി സ്‌ക്വാഡ്രൺ ആണ് മണ്ണുത്തി റീമൗണ്ട് ആൻഡ് വെറ്ററിനറി സ്‌ക്വാഡ്രൺ. അഞ്ച് കുതിരകളെ അണിനിരത്തി 25 മിനിട്ടോളം നടക്കുന്ന പരേഡിൽ വി ഐപിക്കുള്ള സ്റ്റാൻഡിങ് സല്യൂട്ടും ഷോർ ജംപിങ്, ഫയർ ജംപിങ് അടക്കമുള്ള അഭ്യാസപ്രകടനങ്ങളും നടക്കും. നവംബർ അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഇന്ത്യൻ നാവിക സേനയുടെ ബാൻഡ് സെറ്റ് മറ്റൊരു ആകർഷണമാണ്.
ഇതോടൊപ്പം വൺ കേരള എയർ വിങ് എൻ സി സി കേഡറ്റുകൾ നിർമിച്ച എയറോ മോഡലിങ്ങുകൾ ഉപയോഗിച്ചുള്ള എയർഷോയും അരങ്ങേറും. കേഡറ്റുകൾ തന്നെ നിർമിച്ച റിമോട്ട് കൊണ്ടു നിയന്ത്രിക്കാവുന്ന ചെറുവിമാനങ്ങളുപയോഗിച്ചായിരിക്കും എയ്റോ ഷോ നടത്തുക. കേരളീയത്തിന്റെ വരവറിയിച്ചുകൊണ്ട് ഉദ്ഘാടനത്തിനു മുന്നോടിയായി ഒക്ടോബർ 28 മുതൽ കവടിയാർ മുതൽ കിഴക്കേക്കോട്ട വരെ എൻ സി സി വിമാനത്തിന്റെ ഫ്ളയിങ് പാസ്റ്റും ഉണ്ടാകും.
അതേസമയം, കേരളത്തിന്‍റെ നേട്ടങ്ങളും സാംസ്‌കാരിക തനിമയും ലോകത്തിന് മുന്നിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഇതാദ്യമായി സംഘടിപ്പിക്കുന്ന കേരളീയം പരിപാടി ലോകം മുഴുവൻ എത്തിക്കാൻ ലോക കേരള സഭ അംഗങ്ങളും തയാറെടുക്കുകയാണ്. കേരളീയം പ്രചാരണത്തോടനുബന്ധിച്ച് സംഘാടക സമിതി കൺവീനർ എസ് ഹരികിഷോർ, ലോക കേരളസഭ ഡയറക്ടർ ഡോ.കെ.വാസുകി എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോകകേരള സഭ അംഗങ്ങളുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ഒമാൻ മുതൽ അസർബൈജാൻ വരെയുള്ള രാജ്യങ്ങളിലെ 150 ഓളം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
നഗരത്തിന്‍റെ പല ഭാഗങ്ങളിൽ നടുറോഡിൽ ഇസ്രായേല്‍ പതാകയുടെ സ്റ്റിക്കറുകള്‍; കേസെടുത്ത് പൊലീസ്