മൂന്നാറിൽ വാഹനത്തിൽ നിന്ന് കുഞ്ഞ് താഴെ വീണ സംഭവം: അച്ഛനും അമ്മക്കും എതിരെ കേസ്
മനപൂര്‍വ്വമല്ല അപകടം എന്ന് കണ്ടെത്തി നേരത്തെ രക്ഷിതാക്കളെ പൊലീസ് വിട്ടയച്ചിരുന്നു. പക്ഷെ കുഞ്ഞിനെ അശ്രദ്ധമായി കൈകാര്യം ചെയ്തെന്ന് കാണിച്ച് ജുവനൈൽ നിയമപ്രകാരം ആണ് ഇപ്പോൾ കേസെടുത്തത്.
മൂന്നാര്‍ : മൂന്നാറിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് കുഞ്ഞ് താഴെ വീണുപോയ സംഭവത്തിൽ അച്ഛനും അമ്മയ്ക്കും എതിരെ കേസ്. കുഞ്ഞിനെ അശ്രദ്ധമായി കൈകാര്യം ചെയ്തെന്ന് കാണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മനപൂര്‍വ്വമായല്ല കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ വിട്ടിരുന്നു. എന്നാൽ സംഭവം വിവാദമായതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്യാൻ തീരുമാനിച്ചത്.
പഴനിയിൽ പോയി മടങ്ങി വരുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് വാഹനത്തിൽ നിന്ന് കുഞ്ഞ് താഴെ വീണത്. കുഞ്ഞ് വഴിയിൽ വീണുപോയ വിവരം കമ്പിളിക്കണ്ടം സ്വദേശികളായ അച്ഛനും അമ്മയും അറിയുന്നത് വീടെത്തിയതിന് ശേഷമാണ്. രാജമല ചെക്പോസ്റ്റിന് സമീപം നടന്ന അപകട ശേഷം കുഞ്ഞ് ഇഴഞ്ഞ് ചെക്പോസ്റ്റിലെത്തിയപ്പോഴാണ് വനപാലകര്‍ വിവരം അറിയുന്നതും പൊലീസിനെ ഏൽപ്പിക്കുന്നതും.
തുടര്‍ന്ന് വായിക്കാം: ജീപ്പില്‍ നിന്ന് തെറിച്ച് കാട്ടിനുള്ളില്‍ വീണുപോയ കുട്ടിക്ക് രക്ഷയാത് ഈ മനുഷ്യര്‍
മുഖത്ത് നിസ്സാര പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലാക്കിയിരുന്നു. കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ അറിയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ എത്തി കുഞ്ഞിനെ വീണ്ടെടുക്കുന്നത്.
തുടര്‍ന്ന് വായിക്കാം: ജീപ്പിൽ നിന്ന് കുഞ്ഞ് വീണ സംഭവം; ഭാര്യ ഉറങ്ങിപ്പോയതാണെന്ന് രക്ഷപ്പെട്ട കുഞ്ഞിന്റെ അച്ഛൻ
വിശദമായ ചോദ്യം ചെയ്യലിൽ അബദ്ധത്തിലാണ് കുഞ്ഞ് തീഴെ വീണ് പോയതെന്ന് മനസിലാക്കി കേസെടുക്കാതെ വിട്ടയക്കാമെന്നായിരുന്നു ആദ്യം പൊലീസിന്‍റെ തീരുമാനം. എന്നാൽ സംഭവം വിവാദമായതോടെ കുഞ്ഞിനെ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ജുവൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് കേസ് എടുക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് വായിക്കാം: മൂന്നാറിൽ ഒന്നരവയസ്സുള്ള കുഞ്ഞ് റോഡിൽ വീണു, ഇഴഞ്ഞ് ചെക്പോസ്റ്റിലെത്തി