ജീവനം പദ്ധതിയിലൂടെയുള്ള നേരിട്ടുള്ള ധനസഹായം നിർത്തിയത് വൃക്കരോഗികളെ ബുദ്ധിമുട്ടിലാക്കുന്നു
കണ്ണൂർ ചന്ദനക്കാംപാറ സ്വദേശിനി മേരി ജോസഫ് മാന്തവാടിയിൽ വന്നാണ് ഡയാലിസിസ് ചെയ്യുന്നത്. ആരോഗ്യ ഇൻഷൂറൻസ് സൗകര്യം ലഭിക്കുന്ന ആശുപത്രി തേടിയാണ് ഇവിടെ എത്തിയത്.
വയനാട്: ജീവനം പദ്ധതി പ്രകാരം വൃക്കരോഗികൾക്ക് നൽകിവന്നിരുന്ന ധനസഹായം ഡയാലിസിസ് കേന്ദ്രങ്ങൾ വഴി ആക്കിയതോടെ രോഗികൾ ദുരിതത്തിൽ. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത രോഗികൾ ആശുപത്രിയിൽ പോകാൻ പോലും വഴിയില്ലാത്ത അവസ്ഥയിലാണ്.
കണ്ണൂർ ചന്ദനക്കാംപാറ സ്വദേശിനി മേരി ജോസഫ് മാന്തവാടിയിൽ വന്നാണ് ഡയാലിസിസ് ചെയ്യുന്നത്. ആരോഗ്യ ഇൻഷൂറൻസ് സൗകര്യം ലഭിക്കുന്ന ആശുപത്രി തേടിയാണ് ഇവിടെ എത്തിയത്. ജീവനം പദ്ധതി പ്രകാരം സഹായം ലഭിച്ചപ്പോൾ യാത്രക്കും മരുന്നിനും ബുദ്ധിമുട്ടേണ്ടി വന്നിരുന്നില്ല. ജീവനം പദ്ധതിയിൽ 3000 രൂപയായിരുന്നു ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികൾക്ക് ലഭിച്ചിരുന്നത്.
ജില്ലാ പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയിരുന്നത്. എന്നാൽ അടുത്തിടെ ഇറങ്ങിയ സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ തുക രോഗികൾക്ക് നൽകുന്നത് ഒഴിവാക്കി. പകരം ഡയാലിസിസ് ചെയ്യുന്ന ആശുപത്രികളിലേക്ക് അനുവദിച്ചു.സർക്കാർ ആശുപത്രികളിൽ ആരോഗ്യ ഇൻഷൂറൻസോ കാരുണ്യ പദ്ധതിയോ വഴി ഡയാലിസിസിസ് ചെയ്യാൻ കഴിയുന്നതിനാൽ യാത്രാ ചിലവിനും മരുന്നുകൾക്കും സഹാധനം പലർക്കും ഉപകരിച്ചിരുന്നു. വയനാട് ജില്ലയിൽ മാത്രം 450 ഓളം രോഗികളാണ് പദ്ധതിയിൽ രജിസ്ട്രർ ചെയ്തിരിക്കുന്നത്. ജീവനം പദ്ധതി വന്നതോടെ സന്നദ്ധ സംഘടനകളും ഇവരെ സഹായികുന്നത് ഒഴിവാക്കി.