കിഫ്ബി പദ്ധതി പ്രഖ്യാപനങ്ങൾ വരുന്ന ബജറ്റിൽ ഉണ്ടാകില്ല. മുണ്ട് മുറുക്കി ഉടുക്കാന്‍ ധനവകുപ്പ്
കിഫ്ബിയിൽ നിലവിലെ പദ്ധതികൾ പൂര്‍ത്തിയാക്കുന്നതിൽ മാത്രം മുൻഗണന നൽകി മുന്നോട്ട് പോകാന്‍ ധനവകുപ്പ് തീരുമാനം.കിഫ്ബി വഴി പദ്ധതികൾ നിര്‍ദ്ദേശിക്കേണ്ടതില്ലെന്നും മണ്ഡലത്തിൽ നടപ്പാക്കേണ്ട 20 പദ്ധതികൾ മുൻഗണന ക്രമം അനുസരിച്ച് സമര്‍പ്പിക്കാനും എംഎൽഎമാര്‍ക്ക് ധനമന്ത്രിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം:കിഫ്ബി വഴിയുള്ള വിപുലമായ പദ്ധതി പ്രഖ്യാപനങ്ങൾ ഇത്തവണ ബജറ്റിൽ ഉണ്ടാകില്ല. കിഫ്ബിയിൽ നിലവിലെ പദ്ധതികൾ പൂര്‍ത്തിയാക്കുന്നതിൽ മാത്രം മുൻഗണന നൽകി മുന്നോട്ട് പോകാനാണ് ധനവകുപ്പ് തീരുമാനം. വായ്പയെടുക്കാൻ സര്‍ക്കാര്‍ ഗ്യാരണ്ടി നിൽക്കാത്തത് കൊണ്ട് മാത്രം നിലവിൽ പുരോഗമിക്കുന്ന പദ്ധതികൾക്ക് പോലും പണം തികയാത്ത അവസ്ഥയുമുണ്ട് കിഫ്ബിക്ക്
അഞ്ച് വര്‍ഷത്തിനിടെ 50000 കോടിയുടെ പദ്ധതിയാണ് കിഫ്ബി കൊണ്ട് ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കാൻ ലക്ഷ്യമിട്ടത്. 73000 കോടിരൂപക്കുള്ള പദ്ധതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്. എംഎൽഎമാര്‍ നൽകുന്ന പദ്ധതി നിര്‍ദ്ദേശങ്ങൾ കണക്കിലെടുത്ത് ആദ്യഘട്ടത്തിൽ പരിഗണിച്ചതിലേറെയും ചെറുകിട പദ്ധതികൾ. കിഫ്ബി വഴി പദ്ധതികൾ നിര്‍ദ്ദേശിക്കേണ്ടതില്ലെന്നും മണ്ഡലത്തിൽ നടപ്പാക്കേണ്ട 20 പദ്ധതികൾ മുൻഗണന ക്രമം അനുസരിച്ച് സമര്‍പ്പിക്കാനുമാണ് എംഎൽഎമാരോട് ധനമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. കിഫ്ബിക്ക് വേണ്ടി കടമെടുത്ത 12562 കോടി രൂപ സംസ്ഥാന കടമായാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂര്‍ത്തിയാക്കാൻ പുതിയ വായ്പക്ക് കിഫ്ബി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെങ്കിലും സംസ്ഥാനത്തിന്‍റെ മൊത്തം സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന് വിലയിരുത്തി ധനവകുപ്പിൽ നിന്ന് അനുകൂല നടപടി ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പദ്ധതികൾ പലതും മുടങ്ങുന്ന അവസ്ഥയുമുണ്ട്.
31508 കോടിയാണ് ഇത് വരെ കിഫ്ബി വഴി സമാഹരിച്ചത് , പൊതുവിപണിയിൽ നിന്ന് കടമെടുത്തും വിവിധ സെസ്സുകൾ വഴിയും കിട്ടിയത് 19220 കോടി, റവന്യു മോഡൽ പദ്ധതി വഴി കിട്ടിയ വരുമാനം 762 കോടി. കിഫ്ബി വഴി നിലവിൽ പ്രഖ്യാപിച്ച പദ്ധതികളിൽ സാങ്കേതികകാരണങ്ങളാൽ മുടങ്ങിയവയക്ക് പകരമായുള്ള പുതിയ പദ്ധതികൾക്കാണ് ഇനിയുള്ള സാധ്യത.