ഗുരുതര ക്രമക്കേട്; കൊച്ചി കാൻസർ സെന്റർ നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ
നിർമ്മാണത്തിനിടെ കൊച്ചി കാൻസർ സെൻററിന്‍റെ ഒരു ഭാഗം കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണിരുന്നു. പിന്നാലെ കിഫ്ബിയുടെ ടെക്നിക്കൽ വിഭാഗം നടത്തിയ പരിശോധനയിൽ വൻക്രമക്കേടുകളാണ് കണ്ടെത്തിയത്.
തിരുവനന്തപുരം: നിർമ്മാണത്തിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന്, കൊച്ചി കാൻസർ സെന്റർ നിർമ്മാണത്തിന് കിഫ്ബി സ്റ്റോപ്പ് മെമ്മോ നൽകി. കിഫ്ബിയും നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റിയും വീഴ്ചകൾ നേരത്തെ ചൂണ്ടിക്കാണിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. മേൽനോട്ടച്ചുമതലയുള്ള വ്യവസായ വകുപ്പിന് കീഴിലെ ഇൻകെലിന്റെ കണ്ണടയ്ക്കൽ സംശയത്തിന്റെ നിഴലിലാണ്.
നിർമ്മാണത്തിനിടെ കൊച്ചി കാൻസർ സെൻററിന്‍റെ ഒരു ഭാഗം കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണിരുന്നു. പിന്നാലെ കിഫ്ബിയുടെ ടെക്നിക്കൽ വിഭാഗം നടത്തിയ പരിശോധനയിൽ വൻക്രമക്കേടുകളാണ് കണ്ടെത്തിയത്. ഇരുമ്പ് കമ്പിക്ക് പകരം പലയിടത്തും കാറ്റാടിക്കഴ വരെ ഉപയോഗിച്ചതായും തെളിഞ്ഞു. രണ്ട് മാസം മുമ്പ് കിഫ്ബിയുടെ പരിശോധനയിലും വീഴ്ചകൾ കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള കരാർ കമ്പനിയായ പിആന്‍റ്സിയെ ഉടൻ മാറ്റാന്‍ നിർമ്മാണത്തിന്‍റെ മേൽനോട്ടച്ചുമതലയുള്ള ഇൻകെലിനോട് ആവശ്യപ്പെട്ടെങ്കിലും ഒന്നുമുണ്ടായില്ല. അതാണ് കെട്ടിടം തന്നെ പൊളിഞ്ഞുവീഴാൻ കാരണം. മാത്രമല്ല ആഗസ്റ്റ് 30 ന് എസ് ശർമ്മയുടെ നേതൃത്വത്തിലുള്ള നിയമസഭാ എസ്റ്റിമേറ്റ് കമ്പനി നടത്തിയ പരിശോധനയിലും നിർമ്മാണത്തിൽ വീഴ്ച കണ്ടെത്തി.
ഗുണനിലവാരം ഉറപ്പാക്കണമെന്നും പണി വേഗത്തിലാക്കാൻ ഒരു സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നുമുള്ള ശുപാർശകളോടെ ഈ മാസം അഞ്ചിന് സമിതി സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. 2018 ൽ തുടങ്ങിയ നിർമ്മാണം ഇഴഞ്ഞാണ് നീങ്ങുന്നത്. അടുത്ത വർഷമാണ് പണി പൂര്‍ത്തിയാകേണ്ടതാണ്. പക്ഷേ ഇതുവരെ ഏതാണ്ട് 20 ശതമാനം മാത്രമാണ് പൂർത്തിയായത്. പാവപ്പെട്ട രോഗികൾക്ക് ആശ്രയമാകേണ്ട സ്ഥാപനത്തിന്‍റെ നിർമ്മാണമാണ് ഇങ്ങിനെ കുത്തഴിഞ്ഞനിലയിലായത്. പദ്ധതിയുടെ മറവിലെ അഴിമതിയിലേക്കാണ് കിഫ്ബി കണ്ടെത്തലും കെട്ടിടം പൊളിഞ്ഞതും വിരൽ ചൂണ്ടുന്നത്. ഗുണനിലവാരം ഉറപ്പാക്കേണ്ടെ സർക്കാർ സ്ഥാപനമമായ ഇൻകെലിൻറെ നടപടികൾ സംശയത്തിൻറെ നിഴലിലാണ്. വീഴ്ച നേരത്തെ ചൂണ്ടിക്കാട്ടിയിട്ടും കരാറുകാരനെ എന്തുകൊണ്ട് ഇൻകെൽ സംരക്ഷിക്കുന്നുവെന്നാണ് പ്രധാന ചോദ്യം. കൂടുതൽ സമഗ്രമായ അന്വേഷണം കിഫ്ബി സർക്കാറിനോട് ആവശ്യപ്പെടും.