കിഫ്ബി കണ്‍സൾട്ടന്‍റ് വിവാദം; കരാർ നൽകിയ കമ്പനിയെ പ്രശംസിച്ച് കിഫ്ബി സിഇഒ
ടെറാനസിന് കരാർ നൽകിയത് ധനവകുപ്പിന് കീഴിലെ സെന്റർ ഫോർ മാനേജ്മെന്റ് കൺസൾട്ടന്‍റാണ്. ഇതുവരെ ഏഴ് കോടിയോളം രൂപയാണ് ടെറാനസിന് പരിശോധന ഫീസായി നല്‍കിയത്.
തിരുവനന്തപുരം: 30,000 കോടിയുടെ കിഫ്ബി പദ്ധതികളുടെ പരിശോധനാ കരാർ സ്വകാര്യ കമ്പനിയായ ടെറാനസ് കൺസൾട്ടിംഗിന് നൽകിയതിൽ സർക്കാർ എജൻസിയായ സിഎംഡിയെ വെള്ളപൂശി കിഫ്ബി സിഇഒ. ഏറ്റവും കുറഞ്ഞ ഫീസ് വാങ്ങി മികച്ച പ്രവർത്തനമാണ് ടെറാനസ് കാഴ്ചവെക്കുന്നതെന്ന് കെ എം എബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നാല് വർഷം മാത്രം പ്രവൃത്തി പരിചയമുള്ള ടെറാനസിന് കിഫ്ബിയുടെ പ്രോജക്ടുകള്‍ അപ്രൈസല്‍ നടത്തുന്ന കരാർ നൽകിയത് വലിയ വിവാദമായിരുന്നു. ടെറാനസിന് കരാർ നൽകിയത് ധനവകുപ്പിന് കീഴിലെ സെന്റർ ഫോർ മാനേജ്മെന്റ് കൺസൾട്ടന്‍റാണ്. ഇതുവരെ ഏഴ് കോടിയോളം രൂപയാണ് ടെറാനസിന് പരിശോധന ഫീസായി നല്‍കിയത്.
കിഫ്ബിക്ക് കീഴിലെ 80 ശതമാനം പദ്ധതികളും പരിശോധിക്കാനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. കമ്പനിക്ക് മുൻപരിചയമില്ലെന്ന് ടെറാന്‍സ് എം ഡി ദീപക് ബെന്നിയും തുറന്ന് സമ്മതിച്ചിട്ടുണ്ട്. പരിചയ സമ്പന്നരായ മുൻ ഉദ്യോഗസ്ഥര്‍ ഒപ്പമുള്ളതിനാലാണ് കമ്പനി പരിഗണിക്കപ്പെട്ടതെന്നും ടെൻഡർ നടപടികൾ കടന്നാണ് ടെറാന്‍സ് കരാർ സ്വന്തമാക്കിയതെന്നും കമ്പനിയുടെ എംഡി വ്യക്തമാക്കി.