'പോലീസിന്റെ വെറൈറ്റി ക്യാപ്സ്യൂൾ'; കിളികൊല്ലൂര്‍ അന്വേഷണ റിപ്പോര്‍ട്ടിനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
'കിളിക്കൊല്ലൂരിൽ സൈനികനെ മർദ്ദിച്ചത് പോലീസ് സ്റ്റേഷനുള്ളിൽ വച്ച് തന്നെ, എന്നാൽ തല്ലിയത് ആണ്ടവനോ സേട്ജിയോ എന്നത് വ്യക്തമല്ല'
തിരുവനന്തപുരം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനേയും പൊലീസ് മർദിച്ച സംഭവത്തിൽ പൊലീസുകാരെ സംരക്ഷിച്ച കമ്മീഷണറുടെ റിപ്പോർട്ടിനെ പരിഹസിച്ച് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്.കിളിക്കൊല്ലൂരിൽ സൈനികനെ മർദ്ദിച്ചത് പോലീസ് സ്റ്റേഷനുള്ളിൽ വച്ച് തന്നെ , എന്നാൽ തല്ലിയത് ആണ്ടവനോ സേട്ജിയോ എന്നത് വ്യക്തമല്ലെന്ന് പോലീസ് അന്വേഷണ റിപ്പോർട്ട് . പോലീസിന്റെ വെറൈറ്റി ക്യാപ്സ്യൂൾ .ഇതാണ് സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ കുറിച്ചത്.
ഇക്കഴിഞ്ഞ ഒന്‍പതിനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ മെറിൻ ജോസഫ് റിപ്പോർട്ട് സമര്‍പ്പിച്ചത്. യുവാക്കൾക്ക് സ്റ്റേഷനിൽ വച്ചാണ് മര്‍ദനമേറ്റതെന്നും എന്നാൽ ആരാണ് മര്‍ദിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നുമാണ്റിപ്പോര്‍ട്ടിൽ പറയുന്നത്.മര്‍ദിച്ചത് നേരിട്ട് കണ്ട സാക്ഷികളില്ല. പുറത്തു വച്ചുണ്ടായ സംഘട്ടനത്തിലാണ് യുവാക്കൾക്ക് പരിക്കേറ്റതെന്ന പൊലീസ് വാദത്തിനും തെളിവില്ല. സിപിഒ ദിലീപിനും വനിത എസ്ഐ സ്വാതിക്കും പ്രശ്നങ്ങൾ തടയാൻ കഴിയാതിരുന്നത് മാത്രമാണ് റിപ്പോര്‍ട്ടിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയായി പറയുന്നത്. ആദ്യഘട്ടം മുതൽ ആരോപണ വിധേയരായ പൊലീസുകാരെ സംരക്ഷിക്കാനാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നത്. ഇതു തന്നെയാണ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലും ഉണ്ടായിരിക്കുന്നെതന്ന ആരോപണമാണ് ഉയരുന്നത്. യുവാക്കളെ മര്‍ദ്ദിച്ചെന്ന ആരോപണം നേരിടുന്ന സി.ഐ വിനോദിന്റെയും എസ്.ഐ അനീഷിന്റേയും പേര് റിപ്പോർട്ടിൽ ഒരിടത്തു പോലുമില്ല.
പൊലീസിൽ നിന്നും നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്നും കോടതി നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മര്‍ദ്ദനമേറ്റ വിഘ്നേഷ് പറഞ്ഞു.