എഫ്‌സിആർഎ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ലത്തീൻ കത്തോലിക്കാ സഭ ഉന്നയിച്ച ആശങ്കകൾക്ക് കേന്ദ്രമന്ത്രി കിരൺ റിജിജു പരിഹാരം വാഗ്ദാനം ചെയ്തു. മോൺസിഞ്ഞോർ യൂജിൻ പെരേരയുമായി നടത്തിയ കൂടിക്കാഴ്ചയിൽ, സഭയുടെ പരാതികൾ ഗൗരവമായി പരിഗണിക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ചർച്ച നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി

തിരുവനന്തപുരം: സഭാ പ്രതിനിധികളുടെ ആശങ്കകൾ കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ലത്തീൻ കത്തോലിക്കാ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ യൂജിൻ പെരേരയുമായി, എഫ്‌സിആർഎ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. സഭാ പ്രതിനിധികൾ ഉന്നയിച്ച പരാതികൾ കേന്ദ്രമന്ത്രി വിശദമായി കേട്ടു. പരാതികൾ ഓരോന്നായി എഴുതിയെടുത്ത അദ്ദേഹം, സഭകളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. ഇതിന്റെ തുടർച്ചയായി, തെരഞ്ഞെടുപ്പിന് ശേഷം സഭാ പ്രതിനിധികളുമായി വീണ്ടും കൂടിക്കാഴ്ച നടത്താൻ സംസ്ഥാന ബിജെപി നേതൃത്വത്തോട് അദ്ദേഹം നിർദ്ദേശിച്ചു.

സഭകളുടെ പരാതികൾ കൃത്യമായി രേഖപ്പെടുത്തി ദില്ലിയിലെത്താൻ രാജീവ് ചന്ദ്രശേഖറിനോട് കിരൺ റിജിജു ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രതലത്തിൽ കൂടുതൽ ചർച്ചകൾ നടത്തി വിഷയത്തിന് പരിഹാരം കാണാനാണ് നീക്കം. എഫ്‌സിആർഎ ഭേദഗതി ബില്ലിന്റെ കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള തെറ്റായ പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. നിയമപരമായി പ്രവർത്തിക്കുന്ന ഒരു സംഘടനയ്ക്കും ഈ ബില്ല് കൊണ്ട് യാതൊരു ദോഷവുമുണ്ടാകില്ല. ക്രമക്കേട് കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക അനിവാര്യമാണെന്നും, ബില്ലിന്റെ ലക്ഷ്യം സുതാര്യത ഉറപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭാ പ്രതിനിധികളുടെ പരാതികൾക്ക് വ്യക്തമായ പരിഹാരം കാണുമെന്ന ഉറപ്പോടെ, വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന പ്രതിപക്ഷത്തെ കേന്ദ്രമന്ത്രി രൂക്ഷമായി വിമർശിച്ചു.

ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ബില്ലുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ ഇരുവരും സംസാരിച്ചു. ബില്ലിലെ വ്യവസ്ഥകളിൽ പലതും നിഗൂഢത നിറഞ്ഞതാണെന്നും സഭയുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും മോൺസിഞ്ഞോർ യൂജിൻ പെരേര കേന്ദ്രമന്ത്രിയെ അറിയിച്ചു. നിലവിലെ പാർലമെന്റ് സമ്മേളനത്തിൽ ഈ ബിൽ അവതരിപ്പിക്കില്ലെന്ന് കിരൺ റിജിജു അറിയിച്ചതായി യൂജിൻ പെരേര പറഞ്ഞു. സഭ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾ ആഭ്യന്തര മന്ത്രിയുമായി ചർച്ച ചെയ്യുമെന്നും വിഷയത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി വാഗ്ദാനം നൽകി. കൂടിക്കാഴ്ചയിൽ വലിയ പ്രതീക്ഷയുണ്ടെന്ന് മോൺസിഞ്ഞോർ യൂജിൻ പെരേര പ്രതികരിച്ചു. ബില്ലിലെ പ്രശ്നബാധിതമായ ഭാഗങ്ങളിൽ മാറ്റം വരുത്താൻ ഈ ചർച്ചകൾ സഹായിക്കുമെന്നാണ് സഭയുടെ വിലയിരുത്തൽ.