വനിത ബിൽ ചർച്ച ചെയ്യാനുള്ള പ്രത്യേക സിറ്റിംഗിനു ശേഷം പാർലമെൻറിൽ കണ്ടപ്പോൾ തരൂർ ഈയർത്ഥം വരുന്ന രീതിയിൽ സംസാരിച്ചു എന്നാണ് കിരൺ റിജിജു ഒരഭിമുഖത്തിൽ പറഞ്ഞത്. സ്ത്രീകൾക്ക് എതിരാണ് താനെന്ന് ആരും പറയില്ലെന്ന് തരൂർ
ദില്ലി: കോൺഗ്രസ് സ്ത്രീ വിരുദ്ധ പാർട്ടിയാണെന്ന മട്ടിൽ ശശി തരൂർ സംസാരിച്ചെന്ന പാർലമെൻററി കാര്യ മന്ത്രി കിരൺ റിജിജുവിൻറെ പ്രസ്താവനയെ ചൊല്ലി തർക്കം. വനിത ബിൽ ചർച്ച ചെയ്യാനുള്ള പ്രത്യേക സിറ്റിംഗിനു ശേഷം പാർലമെൻറിൽ കണ്ടപ്പോൾ തരൂർ ഈയർത്ഥം വരുന്ന രീതിയിൽ സംസാരിച്ചു എന്നാണ് കിരൺ റിജിജു ഒരഭിമുഖത്തിൽ പറഞ്ഞത്. സ്ത്രീകൾക്ക് എതിരാണ് താനെന്ന് ആരും പറയില്ലെന്ന് തരൂർ പറഞ്ഞു. കോൺഗ്രസ് സ്ത്രീവിരുദ്ധമാണെങ്കിലും തനിക്ക് അങ്ങനെ ആവാൻ കഴിയില്ലെന്നാണ് തരൂർ അർത്ഥമാക്കിയതെന്നും റിജിജു അവകാശപ്പെട്ടു. കിരൺ റിജിജുവിൻറെ വാദം തള്ളിയ തരൂർ താൻ ഒരു തരത്തിലും ഇങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് തിരിച്ചടിച്ചു.
കോൺഗ്രസ് സ്ത്രീവിരുദ്ധമാണെന്ന അഭിപ്രായത്തോട് താൻ യോജിച്ചു എന്ന റിജിജുവിൻ്റെ വാദം അസത്യമാണ്. കോൺഗ്രസ് എന്നും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് നിന്നതെന്നും സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ വനിത സംവരണ ബില്ലിനെ പാർട്ടി പിന്തുണച്ചതാണെന്നും തരൂർ ഓർമ്മിപ്പിച്ചു. മണ്ഡല പുനർനിർണ്ണയുമായി ബന്ധപ്പെടുത്താതെ വനിത സംവരണം ഉടൻ നടപ്പാക്കുകയാണ് വേണ്ടതെന്നും തരൂർ കുറിച്ചു.


