ട്വന്റി ട്വന്റി, ആംആദ്മി സംയുക്ത സ്ഥാനാർഥിയെ നിർത്താതെ വന്നതോടെ യുഡിഎഫിനും എൽഡിഎഫിനും ഈ വോട്ടുകളിൽ പ്രതീക്ഷയുണ്ട്. എന്നാൽ, ട്വന്റി ട്വന്റി ചീഫ് കോഓർഡിനേറ്റർ സാബു ജേക്കബ് സർക്കാരിനെതിരെ രൂക്ഷ വിമർശനം തുടരുകയാണ്.

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജനക്ഷേമ മുന്നണി ഇന്ന് നിലപാട് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കിറ്റെക്സ് ആസ്ഥാനത്താണ് വാർത്താ സമ്മേളനം. ട്വന്റി ട്വന്റി, ആംആദ്മി സംയുക്ത സ്ഥാനാർഥിയെ നിർത്താതെ വന്നതോടെ യുഡിഎഫിനും എൽഡിഎഫിനും ഈ വോട്ടുകളിൽ പ്രതീക്ഷയുണ്ട്. എന്നാൽ, ട്വന്റി ട്വന്റി ചീഫ് കോഓർഡിനേറ്റർ സാബു ജേക്കബ് സർക്കാരിനെതിരെ രൂക്ഷ വിമർശനം തുടരുകയാണ്. ഏതെങ്കിലും ഒരു മുന്നണിക്ക് പരസ്യമായ പിന്തുണ നൽകിയുള്ള പ്രഖ്യാപനത്തിന് സാധ്യത കുറവാണ്.

അതേസമയം, തൃക്കാക്കരയിൽ എൻഡിഎ സഖ്യം ഇന്ന് മഹാസമ്പർക്കം സംഘടിപ്പിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ വീടുകൾ കയറി വോട്ട് തേടും. നാളെ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും തൃക്കാക്കരയിലേക്ക് പ്രചാരണത്തിനായി മടങ്ങി എത്തും. കെപിസിസി അധ്യക്ഷൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും നേതൃത്വത്തിൽ യുഡിഎഫ് നേതാക്കൾ മണ്ഡലത്തിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണവും തുടരുകയാണ്.

ട്വന്റി 20യുമായി സഖ്യം പ്രഖ്യാപിക്കാനായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിയിരുന്നു. കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണിത്. ഈ സഖ്യം കേരളത്തെ മാറ്റുമെന്നും കെജ്‍രിവാൾ സഖ്യ പ്രഖ്യാപന സമ്മേളനത്തിൽ കൊച്ചിയിൽ പറഞ്ഞു. കേരളത്തിൽ ഇനി നാല് മുന്നണികളുണ്ടാകും. ആപ്പും ട്വന്റി 20യും ചേർന്നുള്ള ജനക്ഷേമ മുന്നണി കേരളത്തിലെ നാലാമത്തെ മുന്നണിയായിരിക്കുമെന്നും കെജ്‍രിവാൾ അവകാശപ്പെട്ടു.

പീപ്പിൾസ് വെൽഫെയർ അലയൻസ് (PWA) എന്ന പേരിലാകും നാലാം മുന്നണിയുടെ പ്രവർത്തനം. കേരളത്തിലും സർക്കാർ രൂപീകരിക്കും. ഒരു വർഷം കൊണ്ടാണ് ദില്ലിയിൽ സർക്കാർ ഉണ്ടാക്കിയത്. അത് ദൈവത്തിന്റെ മാജിക്കാണ്. കേരളത്തിലും ഇത് സാധ്യമാകുമെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. 10 വർഷം മുമ്പ് അരവിന്ദ് കെജ്‍രിവാളിനെ ആരും അറിയുമായിരുന്നില്ല. അഴിമതി ഇല്ലാതാക്കുകയാണ് ദില്ലിയിൽ ആദ്യം ചെയ്തതെന്നും കെജ്‍രിവാൾ പറഞ്ഞു.

ദില്ലിയിലെ പോലെ കേരളത്തിലും സൗജന്യ വൈദ്യുതി വേണ്ടേ, അഴിമതി ഇല്ലാതാക്കണ്ടേ... ദില്ലി മുഖ്യമന്ത്രി ചോദിച്ചു. ആദ്യം ദില്ലി, പിന്നെ പഞ്ചാബ്. അടുത്തത് കേരളമാണെന്നും കെജ്‍രിവാൾ പറഞ്ഞു. ട്വന്റി 20 കോർഡിനേറ്റർ സാബു ജേക്കബിന്റെ പ്രവർത്തനങ്ങളെ കെജ്‍രിവാൾ അഭിനന്ദിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ ജനക്ഷേമ മുന്നണി പ്രഖ്യാപനത്തോട് കരുതലോടെയാണ് മുന്നണികൾ പ്രതികരിച്ചത്. തൃക്കാക്കരയിൽ ആരുടേയും വോട്ട് വേണ്ടെന്ന് പറയില്ലെന്ന നിലപാടാണ് ഇടതുമുന്നണി സ്വീകരിച്ചത്.

വികസനത്തെ പിന്തുണയ്ക്കുന്നവർക്ക് ഇടതുപക്ഷത്തിന് ഒപ്പം നില്ക്കാമെന്നും ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ലെന്നും ഇടത് കൺവീനര്‍ ഇപി ജയരാജൻ പറഞ്ഞു. അതേസമയം, നാലാം മുന്നണിയോട് പരസ്യമായി യുഡിഎഫ് വോട്ടഭ്യര്‍ത്ഥിച്ച് കഴിഞ്ഞു. ആം ആദ്മി പാര്‍ട്ടിക്കും ട്വന്റി ട്വന്റിക്കും ഒരിക്കലും ഇടതുമുന്നണിയോട് യോജിക്കാൻ കഴിയില്ലെന്നും അതിനാൽ തൃക്കാക്കരയിൽ പുതിയ മുന്നണിയുടെ പിന്തുണ കോൺഗ്രസ് തേടുകയാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിശദീകരിച്ചു.