നിക്ഷേപ ചര്‍ച്ച; കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക്, യാത്രയ്ക്ക് സ്വകാര്യ ജെറ്റ് വിമാനം അയച്ച് സര്‍ക്കാര്‍
തെലങ്കാന സർക്കാർ അയയ്ക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്‌സ് സംഘം കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്. നിക്ഷേപം നടത്താൻ മികച്ച സൗകര്യങ്ങളാണ് തെലങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തിൽ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ ചര്‍ച്ചയ്ക്കായി കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക്. തെലങ്കാന സർക്കാരിന്‍റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘം വെള്ളിയാഴ്ച ഹൈദരാബാദിലെത്തും. തെലങ്കാന സർക്കാർ അയയ്ക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്‌സ് സംഘം കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്. നിക്ഷേപം നടത്താൻ മികച്ച സൗകര്യങ്ങളാണ് തെലങ്കാന സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്.
നേരത്തെ വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സാബു എം ജേക്കബ് ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കൂടിക്കാഴ്ച്ചയ്ക്കായി സ്വകാര്യ ജെറ്റ് വിമാനം അയച്ച് കിറ്റെക്‌സിനെ തെലങ്കാന ക്ഷണിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്‍റെ മകനാണ് വ്യവസായ മന്ത്രിയായ കെ ടി രാമ റാവു. കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളിൽ നിന്നും പിന്മാറുന്നുവെന്ന് കിറ്റെക്‌സ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഒന്‍പത് സംസ്ഥാനങ്ങളാണ് ഇതുവരെ നിക്ഷേപം നടത്താൻ കിറ്റെക്‌സിനെ ക്ഷണിച്ചിരിക്കുന്നത്.