Kizhakkambalam Clash : കിറ്റക്സ് തൊഴിലാളി ക്യാമ്പിൽ നടക്കുന്നതെന്ത്? ലേബർ കമ്മീഷണർ റിപ്പോർട്ട് നൽകും
ഇതിനിടെ കസ്റ്റഡിയിലുളള നാലു പ്രതികളുടെയും ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ ഇവരെ താമസസ്ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു. കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച അതിഥി തൊഴിലാളികളില്‍ നാല് പേരെയാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്.
കൊച്ചി: കിഴക്കമ്പലം സംഭവത്തിൽ ലേബർ കമ്മീഷണർ ഇന്ന് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകും. തൊഴിൽ മന്ത്രിയുടെ ഓഫീസിനാണ് റിപ്പോർട്ട് കൈമാറുന്നത്. കിഴക്കമ്പലത്ത് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കിറ്റക്സിന്‍റെ തൊഴിലാളി ക്യാമ്പിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലേബർ കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെ കസ്റ്റഡിയിലുളള നാലു പ്രതികളുടെയും ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ ഇവരെ താമസസ്ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു.
കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച അതിഥി തൊഴിലാളികളില്‍ നാല് പേരെയാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. മണിപ്പൂര്‍ സ്വദേശികളായ ആദ്യ മൂന്ന് പ്രതികളെയും ജാര്‍ഖണ്ഡ് സ്വദേശിയായ പതിനാലാം പ്രതിയേയുമാണ് കസ്റ്റഡിയില്‍ വിട്ടത്. ആക്രമണത്തില്‍ പ്രധാന പങ്കുവഹിച്ചവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് സംഘർഷത്തിന് പിന്നിലെ കാരണങ്ങളെകുറിച്ച് വിശദമായി അന്വേഷിക്കാനാണ് തീരുമാനം.
ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തുന്നത് എങ്ങനെയാണെന്നതിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ കിഴക്കമ്പലത്ത് പൊലീസിനെതിരെ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നുമുണ്ടായ ആക്രമണം പ്രത്യേക സംഭവമാണെന്നും പൊലീസിനെ കരുതികൂട്ടി ആക്രമിച്ചതാണെന്ന് ഇതുവരെ അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ലെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. സംഘടിത കുറ്റതൃത്യങ്ങൾ തടയാൻ തുടർച്ചയായ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.