മാനത്താവള പദ്ധതിയുമായി മുന്നോട്ടില്ലെന്നും എയർസ്ട്രിപ്പ് നിർമ്മാണം മാത്രമാണ് ലക്ഷ്യം എന്നും എബ്രഹാം കലമണ്ണിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാരും ചേർന്ന് തന്നെ ക്രൂശിക്കുകയാണെന്നും എബ്രഹാം കലമണ്ണിൽ പറയുന്നു.
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയിൽ വമ്പൻ യു-ടേണുമായി ഭൂഉടമ എബ്രഹാം കലമണ്ണിൽ. വിമാനത്താവള പദ്ധതിയുമായി മുന്നോട്ടില്ലെന്നും എയർസ്ട്രിപ്പ് നിർമ്മാണം മാത്രമാണ് ലക്ഷ്യം എന്നും എബ്രഹാം കലമണ്ണിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്റെ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി ഒരു എയർസ്ട്രിപ്പ് മതി. എയർ ആംബുലൻസ് സൗകര്യത്തിനായും ഉപയോഗിക്കാം. എല്ലാരും ചേർന്ന് തന്നെ ക്രൂശിക്കുകയാണെന്നും എബ്രഹാം കലമണ്ണിൽ പറയുന്നു. പദ്ധതി പ്രദേശത്ത് ഡ്രോൺ സർവേ നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ മാറി. സാഹചര്യമെല്ലാം അനുകൂലം. എംപിയും എംഎൽഎയും ഒപ്പമുണ്ട്. ആറന്മുള വിമാനത്താവള പദ്ധതി ഇതാ വീണ്ടും വരുന്നു. ആദ്യഘട്ട ഡ്രോൺ സർവേയും നടത്തിയെന്ന് അവകാശപ്പെട്ടിരുന്നു ഭൂഉടമ എബ്രാഹം കലമണ്ണിൽ. എന്നാൽ രണ്ട് ദിവസത്തിനിപ്പുറം പൂർണ്ണമായ മലക്കംമറിച്ചിൽ. തന്‍റെ കോളേജിലെ എയർക്രാഫ്റ്റ് മെയിന്‍റനൻസ് എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ പഠത്തിനാവശ്യത്തിന് ഒരു എയർസ്ട്രിപ്പ് നിർമ്മാണം മാത്രമാണ് ലക്ഷ്യമെന്നാണ് എബ്രാഹം കലമണ്ണിൽ ഇപ്പോള്‍ പറയുന്നത്. ജില്ലാഭരണകൂടത്തെ പോലും തള്ളി രണ്ടാംഘട്ട ഡ്രോൺ സർവേയുമായി മുന്നോട്ടുപോകുമെന്ന് കലമണ്ണിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർവേ എന്താണെന്ന് പോലും അറിയില്ലെന്നാണ് പുതിയ നിലപാട്.
വിമാനത്താവള പദ്ധതിയുമായി വീണ്ടും ഇറങ്ങിയപ്പോൾ തന്നെ അതിരൂക്ഷ വിമർശനാണ് കലമണ്ണിൽ നേരിട്ടത്. യുഡിഎഫ് നേതാവായിട്ടും ഭരണകക്ഷി നേതാക്കൾ പോലും പിന്തുണച്ചില്ല. ഭൂമി കച്ചവടത്തിനുള്ള കുതന്ത്രമെന്ന ആരോപണവും നേരിട്ടു.

