കെ കെ മഹേശന്‍റെ ആത്മഹത്യ: വെള്ളാപ്പള്ളിക്ക് എതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുമോ? ഇന്ന് വിധി
വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് കേസ് എടുക്കണമെന്ന് കോടതി നിർദേശിച്ചെങ്കിലും ഒരു കേസിൽ രണ്ട് എഫ്ഐആർ നിലനിൽക്കില്ലെന്ന് മാരാരിക്കുളം പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
ആലപ്പുഴ: കെ.കെ മഹേശന്‍റെ ആത്മഹത്യയിൽ ഭാര്യ ഉഷാദേവി നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി, സഹായി കെ.എൽ. അശോകൻ എന്നിവർക്കെതിരെ ആത്മഹത്യാപ്രേരണാകുറ്റം ഉൾപ്പെടെ ചുമത്തി കേസ് എടുക്കണമെന്നാണ് ഹർജി.
ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് കേസ് എടുക്കണമെന്ന് കോടതി നിർദേശിച്ചെങ്കിലും ഒരു കേസിൽ രണ്ട് എഫ്ഐആർ നിലനിൽക്കില്ലെന്ന് മാരാരിക്കുളം പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഐജിയുടെ കീഴിൽ പ്രത്യേക സംഘം അന്വേഷിക്കുന്ന കേസ് വീണ്ടും ലോക്കൽ പൊലീസിന് കൈമാറുന്നതിൽ നിയമതടസ്സമുണ്ടെന്നാണ് പ്രോസിക്യൂഷൻ നിലപാട്.