ടിപിയുടെ ചിത്രമുള്ള ബാഡ്ജുമായി കെ.കെ.രമയുടെ സത്യപ്രതിജ്ഞ, ആവേശത്തോടെ പിന്തുണച്ച് പ്രതിപക്ഷം
സഭയിൽ ടിപിയുടെ ശബ്ദം മുഴങ്ങുമെന്ന് പ്രഖ്യാപിച്ചെത്തിയ കെകെ രമ ടിപിയുടെ ചിത്രമടങ്ങിയ ബാഡ്ജ് പതിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.
തിരുവനന്തപുരം: എംൽഎമാരുടെ സത്യപ്രതിജ്ഞയോടെ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. വള്ളിക്കുന്ന് എംഎൽഎ അബ്ദുൾ ഹമീമ് മുതൽ വടക്കേഞ്ചേരിയിൽ നിന്നുള്ള സേവ്യർ ചിറ്റലപ്പള്ളി വരെ അക്ഷരമാലാക്രമത്തിലായിരുന്നു എംഎൽഎമാരുടെ സത്യപ്രതിജ്ഞ.
സഭയിൽ ടിപിയുടെ ശബ്ദം മുഴങ്ങുമെന്ന് പ്രഖ്യാപിച്ചെത്തിയ കെകെ രമ ടിപിയുടെ ചിത്രമടങ്ങിയ ബാഡ്ജ് പതിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. സഗൗരവത്തിൽ കെ.കെ.രമ പ്രതിജ്ഞ ചെയ്തപ്പോൾ. പ്രതിപക്ഷ അംഗങ്ങൾ ഡെസ്കിൽ അടിച്ചാണ് അവർക്കുള്ള പിന്തുണ അറിയിച്ചത്. ഇവിടെ ജയിച്ചത് സഖാവ് ടിപിയാണ് അദ്ദേഹമാണ് നിയമസഭയിലുള്ളത്. അദ്ദേഹം മുന്നോട്ട് വച്ച രാഷ്ട്രീയം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ അവസാനിപ്പിച്ചത്. അങ്ങനെയുള്ള കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം നൽകാനാണ് ഈ ബാഡ്ജ് ധരിച്ചു വന്നത്. വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ തെരുവിൽ വെട്ടിക്കൊല്ലരുതെന്ന സന്ദേശം നൽകാനാണ് ആഗ്രഹിച്ചത്.