കൊവിഡ് നിയന്ത്രണാതീതമല്ല, ചില ജില്ലകളിൽ രൂക്ഷം; മരണനിരക്ക് കുറച്ച് കാണിച്ചിട്ടില്ല: കെ കെ ശൈലജ
കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഓക്സിജൻ മുഴുവനായി ഉപയോഗിക്കാൻ സംസ്ഥാനത്തിന് സാധിക്കണം. കേന്ദ്ര ക്വോട്ട കൂടി കിട്ടിയാൽ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകും
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെകെ ശൈലജ. എന്നാൽ ഇപ്പോഴത്തെ സ്ഥിതി പ്രതീക്ഷിച്ചിതല്ലെന്ന് പറയാൻ കഴിയില്ലെന്നും ചില ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും അവർ പറഞ്ഞു. സംസ്ഥാനത്തെ ഐസിയു കിടക്കകൾ നിറഞ്ഞുവരുന്ന അവസ്ഥയുണ്ട്. ഇത് മറികടക്കാൻ കൂടുതൽ ഐസിയു കിടക്കകൾ പുതുതായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് കുറക്കാനാകുന്നത് കൃത്യമായ പരിചരണം കൊണ്ടാണ്. ഓക്സിജൻ ക്ഷാമം മൂലം കേരളത്തിൽ മരണം സംഭവിക്കാതിരിക്കാൻ കഠിനാധ്വാനം ചെയ്യുകയാണ്. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഓക്സിജൻ മുഴുവനായി ഉപയോഗിക്കാൻ സംസ്ഥാനത്തിന് സാധിക്കണം. കേന്ദ്ര ക്വോട്ട കൂടി കിട്ടിയാൽ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകും. കാസർകോട്ടെ ഓക്സിജൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. എന്നാൽ ഓക്സിജൻ കൊണ്ടുപോകാനുള്ള ട്രക്കുകളുടെ കുറവ് സംസ്ഥാനത്തുണ്ട്. കേന്ദ്രത്തോട് ട്രക്കുകളും വേണമെന്ന് പറഞ്ഞിട്ടുണ്ട്. കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് മറച്ചുവെക്കുന്നുവെന്നത് തെറ്റായ ആരോപണമാണ്. എല്ലാ പഞ്ചായത്തുകളും കൃത്യം കണക്ക് രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona