സിപിഎം നേതാവ് കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണത്തിൽ കെഎം ഷാജഹാന്റെ വീട്ടിൽ റെയ്ഡ് നടത്തിയ പൊലീസ് ഫോൺ പിടിച്ചെടുത്തു.

തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണത്തിൽ കെഎം ഷാജഹാന്റെ വീട്ടിൽ റെയ്ഡ് നടത്തിയ പൊലീസ് ഫോൺ പിടിച്ചെടുത്തു. വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച ഐഫോൺ ആണ് കസ്റ്റഡിയിൽ എടുത്തത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷാജഹാന് നോട്ടീസ് നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ആലുവ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. വീട്ടിൽ പരിശോധന പൂർത്തീകരിച്ച പോലീസ് സംഘം മടങ്ങി.

സിപിഎം നേതാവ് കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം വേഗത്തിലാക്കി പൊലീസ്. അച്യുതാനന്ദന്‍റെ മുന്‍ അഡീഷണല്‍ സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനുമായ കെ എം ഷാജഹാന്റെ വീട്ടിൽ റെയ്ഡ് നടത്തുകയാണ് എറണാകുളം റൂറൽ സൈബർ ടീം. പറവൂർ പൊലീസും ഒപ്പമുണ്ട്. യൂട്യൂബ് ചാനലിലൂടെ ഷൈനെയും വി എൻ ഉണ്ണികൃഷ്ണൻ എംഎല്‍എയും അധിക്ഷേപ്പിച്ച് വീഡിയോ ഇട്ടു എന്നായിരുന്നു കെ ജെ ഷൈനിന്‍റെ പരാതി. നേരത്തെ, കേസിലെ ഒന്നാം പ്രതി ഗോപാലകൃഷ്ണന്‍റെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈൽ ഫോൺ പിടിച്ചെടുത്തു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകിയിട്ടുണ്ട്. യുട്യൂബർ കൊണ്ടോട്ടി അബുവിനെക്കൂടി കേസിൽ പ്രതി ചേർത്തിട്ടുണ്ട്.