'കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് തോല്‍വിക്ക് കാരണമായി'; വിമര്‍ശനവുമായി കെ എം ഷാജിയും കെ എസ് ഹംസയും
ചന്ദ്രിക ദിനപത്രവുമായി ബന്ധപെട്ട സാമ്പത്തിക ആരോപണം പാർട്ടിയുടെ പ്രതിച്ഛായ തകർത്തതായും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
കോഴിക്കോട്: മുസ്ലീംലീഗ് നേതൃയോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ വിമര്‍ശനം ഉന്നയിച്ച് കെ എം ഷാജിയും കെ എസ് ഹംസയും. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് തിരികെ വന്നത് തോല്‍വിക്ക് കാരണമായെന്നാണ് പ്രധാന വിമര്‍ശം. ചന്ദ്രിക ദിനപത്രവുമായി ബന്ധപെട്ട സാമ്പത്തിക ആരോപണം പാർട്ടിയുടെ പ്രതിച്ഛായ തകർത്തതായും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പിഎംഎ സലാമിനെ ആക്ടിംഗ് സെക്രട്ടറിയാക്കിയത് കൂടിയാലോചന ഇല്ലാതെയാണ്. പുതിയ ജനറൽ സെക്രട്ടറിയെ പെട്ടെന്ന് തന്നെ തെരഞ്ഞെടുക്കണമെന്നും എം സി മായിൻഹാജി യോഗത്തിൽ ആവശ്യപെട്ടു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പരിശോധിക്കാൻ പ്രത്യേക സമിതിക്ക് മുസ്ലീംലീഗ് രൂപം നൽകി. ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം, കെഎം ഷാജി, പികെ ഫിറോസ്, എൻ ഷംസുദ്ദീൻ, കെപിഎ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, പിഎം സാദിഖലി എന്നിവരടങ്ങിയ സമിതിയാണ് പരാജയത്തിൻ്റെ സാഹചര്യം പരിശോധിക്കുക. ഒരോ മണ്ഡലത്തിലേയും സാഹചര്യം സമിതി പ്രത്യേകം പരിശോധിക്കും.