പിടിച്ചെടുത്ത 47ലക്ഷം തിരികെ കിട്ടണമെന്ന് കെഎം ഷാജി; പണം നൽകുന്നത് കേസിനെ ബാധിക്കുമെന്ന് വിജിലൻസ്
പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടെന്ന നിലപാടിൽ ആണ് കെ എം ഷാജി.
കോഴിക്കോട് : വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ് നേതാവും മുൻ എം എൽ എയുമായ കെ എം ഷാജി. കോടതിയിൽ ആണ് ഈ ആവശ്യം ഉന്നയിച്ചത്. കണ്ണൂരിലെ വീട്ടിൽ നിന്നും പിടികൂടിയ 47ലക്ഷം രൂപ തിരികെ ആവശ്യപെട്ടാണ് ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചത്. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടെന്ന നിലപാടിൽ ആണ് ഷാജി .
കെ എം ഷാജിയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും. അതേസമയം പണം തിരികെ നൽകുന്നത് അനധികൃത സ്വത്ത് സമ്പാദന കേസിനെ ബാധിക്കുമെന്ന നിലപാടിലാണ് വിജിലൻസ്. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ആണ് വിജിലൻസ് അന്വേഷണം .
പ്ലസ്‌ടു കോഴക്കേസില്‍ കെ എം ഷാജിക്ക് വന്‍ തിരിച്ചടി; ഭാര്യയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
അഴീക്കോട് എംഎല്‍എയായിരിക്കെ 2016ല്‍ കെ എം ഷാജി അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മുസ്ലിം ലീഗ് മുൻ നേതാവാണ് ആദ്യം ആരോപണം ഉന്നയിച്ചത്. സ്കൂളിലെ ഒരു അധ്യാപകനിൽ നിന്ന് കോഴ വാങ്ങിയെന്നും, ഈ അധ്യാപകന് പിന്നീട് ഇതേ സ്കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നും ഇ ഡി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഈ കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകൾ പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി കണ്ടുകെട്ടിയിരുന്നു. 2020 ഏപ്രിലില്‍ കണ്ണൂർ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.
വിവാദങ്ങൾക്ക് പിന്നാലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് നിന്നും കെഎം ഷാജി കേരള നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. എന്നാൽ ജയിക്കാനായില്ല. സിപിഎം സ്ഥാനാർത്ഥിയാ കെവി സുമേഷ് മണ്ഡലത്തിൽ മികച്ച വിജയം നേടി. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെതിരെ എൽഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധം കൂടിയായിരുന്നു ഇത്.
ലീഗിനോട് ബിജെപി സഖ്യമുണ്ടാക്കണമെന്ന് പറഞ്ഞ മോഹൻദാസിനു മറുപടിയുമായി കെഎം ഷാജി