സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് അടിസ്ഥാന സൗകര്യ വികസനത്തെ മന്ദഗതിയിലാക്കിയെന്ന് കെഎൻ ബാലഗോപാൽ
. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ളിക് ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു ധനമന്ത്രി.
കൊല്ലം: രാജ്യത്തെ ജനാധിപത്യവും ഫെഡറൽ സംവിധാനവും അട്ടിമറിക്കാൻ നിരന്തരം ശ്രമം നടക്കുന്നുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കാനുള്ള നടപടി അടിസ്ഥാന സൗകര്യമേഖലകളുടെ വികസനത്തെ പരിമിതപ്പെടുത്തുന്നുണ്ട്. രാജ്യത്തെ മതനിരപേക്ഷതയും വലിയ ഭീഷണി നേരിടുകയാണ്. വർഗീയത രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായി മാറിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ളിക് ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു ധനമന്ത്രി.
ധനമന്ത്രിയുടെ വാക്കുകൾ -
ഭരണഘടന ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആണിക്കല്ലാണ്. ജനാധിപത്യപാതയിൽ ഇന്ത്യ മുന്നേറുന്നു. രാജ്യത്തെ ആദ്യത്തെ ഭരണഘടന സാക്ഷരത ജില്ലയായി കൊല്ലം മാറിയത് അഭിമാനകരമായ നേട്ടമാണ്. ഭരണഘടനയെയും രാജ്യം ഉയർത്തിപ്പിടിക്കുന്ന മാനവീക മൂല്യങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ കേരളം പ്രതിരോധം തീർക്കുകയാണ്. ഉയർന്ന പൗരബോധവും രാഷ്ട്രീയ സാക്ഷരതയും ഉള്ള സമൂഹമാണ് കേരളം. രാജ്യത്തെ ജനാധിപത്യവും ഫെഡറൽ സംവിധാനവും അട്ടിമറിക്കാൻ നിരന്തരം ശ്രമം നടക്കുന്നുണ്ട്. ഭരണഘടനയുടെ ഫെഡറൽ സ്വഭാവത്തിന്റെ പരിരക്ഷ വളരെ പ്രാധാന്യമുള്ളതാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കാനുള്ള നടപടി അടിസ്ഥാന സൗകര്യമേഖലകളുടെ വികസനത്തെ പരിമിതപ്പെടുത്തുന്നുണ്ട്. രാജ്യത്തെ മതനിരപേക്ഷതയും വലിയ ഭീഷണി നേരിടുകയാണ്. വർഗീയത രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായി മാറിക്കഴിഞ്ഞു.