ഫ്ലാറ്റ് പൊളിക്കൽ സമയക്രമത്തിൽ മാറ്റം; സുരക്ഷ വിശദീകരിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍
അര മണിക്കൂറെന്ന് ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും ആദ്യ രണ്ട് ഫ്ളാറ്റുകൾ പൊളിക്കുന്നത് വെറും 5 മിനിറ്റ് വ്യത്യസത്തിലാണെന്നാണ് പുതിയ തീരുമാനം.
കൊച്ചി:മരട് ഫ്ലാറ്റുകൾ നിലം പൊത്താൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ കൊച്ചിയിലൊരുക്കുന്നത് കര്‍ശന സുരക്ഷാ സംവിധാനങ്ങൾ. നിയന്ത്രിത സ്പോടനത്തിലൂടെ ഫ്ലാറ്റുകൾ തകര്‍ക്കുമ്പോൾ പരിസര വാസികൾക്കോ പ്രദേശത്തിനോ കേടുപാട് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ വിശദീകരിച്ചു.
രാവിലെ തന്നെ റോഡിൽ ഗതാഗതം നിയന്ത്രിക്കും. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും. ,സമീപത്തെ വീടുകളിൽ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ആളുകളും വാഹനങ്ങളും ഇല്ലെന്ന് ഉറപ്പ് വരുത്തും. രണ്ടര മണിക്കൂറിനകം എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് കര്‍മ പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരിച്ചു.
സുരക്ഷാ നടപടികൾ ഉറപ്പുവരുത്താൻ ഓരോ ഫ്ലാറ്റിനു ചുറ്റും അഞ്ഞൂറ് പൊലീസുകാരെ വിന്യസിക്കും.
പൊലീസും ആംബുലൻസും ഫയര്‍ഫോഴ്സും പൂര്‍ണ സജ്ജരായി മുഴുവൻ സമയവും ഉണ്ടാകും. കോസ്റ്റൽ പൊലീസിന്‍റെ സഹായവും ഉറപ്പാക്കും .ദേശീയ പാതയിൽ സ്ഫോടനത്തിന് 5 മിനിറ്റ് മുമ്പ് ഗതാഗതം വഴിതിരിച്ച് വിടും. ഇപ്പോഴത്തെ കണക്കുകൂട്ടലനുസരിച്ച് ഏഴുമുതൽ പത്ത് മിനിറ്റ് വരെ മാത്രമെ ദേശീയ പാതവഴി ഗതാഗതം നിയന്ത്രിക്കേണ്ടതുള്ളു എന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. വൈദ്യുതി നിയന്ത്രിക്കും. പ്രദേശത്ത് നിരോധനാജ്ഞയും ഉണ്ടാകും.
സിറ്റി പൊലീസ് കമ്മീഷണര്‍ :
"
നിയന്ത്രിത സ്ഫോടനം നടക്കുമ്പോൾ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ചിതറിത്തെറിക്കാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നിരുന്നാലും സുരക്ഷിത അകലം പാലിക്കാൻ നടപടികളുണ്ടാകും. സുരക്ഷാ ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും കാലേക്കൂട്ടി ആളുകളെ അറിയിക്കാനും നടപടി ഉണ്ടാകും. നാടിന്‍റെ വിവിധ മേഖലകളിൽ നിന്ന് സ്ഫോടനം കാണാൻ ആളുകളെത്തുമെന്നും പൊലീസ് കണക്ക് കൂട്ടുന്നുണ്ട്.
സുരക്ഷിതമായ അകലത്തിൽ ബാരിക്കേഡ് വച്ചും വടം കെട്ടി തിരിച്ചും കാണികളെ നിയന്ത്രിക്കും. അതിനിടെ ഫ്ലാറ്റ് പൊളിക്കൽ സമയക്രമത്തിലും മാറ്റം ഉണ്ടെന്നാണ് പുതിയ വിവരം. ആദ്യ രണ്ട് ഫ്ളാറ്റുകൾ പൊളിക്കുന്നത് 5 മിനിറ്റ് വ്യത്യസത്തിലാണ്. 11 ന് രാവിലെ പതിനൊന്ന് മണിക്കാണ് എച്ച് ടു ഒ ഫ്ളാറ്റ് പൊളിക്കുന്നത് , അൽഫാ സെറീൻ പൊളിക്കുന്നത് 11.05 ന്, രണ്ടാമത്തെ ഫ്ളാറ്റ് 11.30 ന് പൊളിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്