'വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് ഓൺലൈൻ സംവിധാനം പരിഗണനയില്‍' കൊച്ചി കോർപ്പറേഷൻ
കൊച്ചി കോർപ്പറേഷന്‍റെ പരിധിയിയിലുള്ള വീടുകളിൽ ഒരു ലക്ഷത്തോളം വളർത്തുമൃഗങ്ങൾ ഉണ്ടെന്ന് വിലയിരുത്തല്‍. വളർത്ത് മൃഗങ്ങൾക്കുള്ള ലൈസൻസ് ഉള്ളത് 200 പേർക്ക് മാത്രം
കൊച്ചി:വളർത്ത് മൃഗങ്ങൾക്കുള്ള ലൈസൻസ് നൽകുന്നതിന് ഓൺലൈൻ സംവിധാനം പരിഗണനയിലെന്ന് കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാർ. പദ്ധതി നടപ്പാവുന്നതോടെ ലൈസൻസ് എടുക്കുന്നത് എളുപ്പമാകുമെന്ന് മേയർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫോർട്ട് കൊച്ചിയിൽ കോർപ്പറേഷന്റെ നേതൃത്ത്വത്തിൽ തെരുവ് നായ്ക്കൾക്കുള്ള മെഗാ വാക്സിനേഷന് തുടക്കമായി.
കൊച്ചി കോർപ്പറേഷന്‍റെ പരിധിയിയിലുള്ള വീടുകളിൽ ഒരു ലക്ഷത്തോളം വളർത്തുമൃഗങ്ങൾ ഉണ്ടെന്നാണ് കരുതുന്നത്. എന്നാൽ വളർത്ത് മൃഗങ്ങൾക്കുള്ള ലൈസൻസ് ഉള്ളത് 200 പേർക്ക് മാത്രം. നിലവിൽ കോർപ്പറേഷന്റെ വിവിധ ഓഫീസുകളിൽ അപേക്ഷ നൽകിയാണ് ലൈസൻസ് നേടേണ്ടത്. ഓൺലൈനിലൂടെ നടപടിക്രമങ്ങൾ എളുപ്പമാക്കിയാൽ കൂടുതൽ പേർക്ക് ലൈസൻസ് എടുക്കാൻ കഴിയുമെന്നാമ് അധികൃതരുടെ കണക്കുകൂട്ടൽ. കോർപ്പറേഷൻ വെബ്സൈറ്റിലൂടെത്തന്നെ ഓൺലൈൻ സംവിധാനം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.
ഫോർട്ട് കൊച്ചിയിൽ തെരുവ് നായ്ക്കൾക്ക് കോർപ്പറേഷന്റെ നേതൃത്ത്വത്തിൽ വാക്സിനേഷന് തുടക്കമായി. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പിടികൂടിയ നായ്ക്കളിൽ വന്ധ്യംകരണം നടത്താത്തവയെ എബിസി സെന്ററുകളിലേക്ക് മാറ്റി. വരും ദിവസങ്ങളിലും വാക്സിനേഷൻ ക്യാംപ് സംഘടിപ്പിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം
പേവിഷബാധ ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതൊക്കെ...
മൃഗങ്ങൾ കടിച്ചാൽ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്.
പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യം.
കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക.
എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്‌സിനെടുക്കുക.
മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിനും (ഐ.ഡി.ആർ.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്.
കൃത്യമായ ഇടവേളയിൽ വാക്‌സിൻ എടുത്തെന്ന് ഉറപ്പ് വരുത്തണം.
കടിയേറ്റ ദിവസവും തുടർന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്‌സിൻ എടുക്കണം.
വാക്‌സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ചികിത്സ തേടുക.
വീടുകളിൽ വളർത്തുന്ന നായകൾക്ക് വാക്‌സിനേഷൻ ഉറപ്പ് വരുത്തുക.
മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങൾ പൊതു സ്ഥലങ്ങളിൽ വലിച്ചെറിയരുത്.
പേവിഷബാധയ്ക്ക് നിലവിലുള്ള ഏറ്റവും വലിയ പ്രതിരോധമാണ് പ്രഥമ ശുശ്രൂഷയും വാക്‌സിനേഷനും. അതിനാൽ അവഗണിക്കരുത്.