കഴിഞ്ഞ രണ്ടുമാസത്തിനിടെ മുന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. അതില്‍ ഒരു അതിഥി തൊഴിലാളിക്ക് ജീവന്‍ നഷ്ടമവുകയും രണ്ടുപേര്‍ അപകടാവസ്ഥയില്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയുമാണ്. 

കൊച്ചി: കൊച്ചി നഗരത്തിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ (buildings) കണ്ടെത്താന്‍ പരിശോധനയ്ക്ക് ഒരുങ്ങി നഗരസഭ (Kochi corporation). ഒരു മാസത്തിനുള്ളില്‍ പരിശോധന നടത്തി അപകട സാധ്യതയുള്ള കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാനാണ് തീരുമാനം. കഴിഞ്ഞ രണ്ടുമാസത്തിനിടെ മുന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. അതില്‍ ഒരു അതിഥി തൊഴിലാളിക്ക് ജീവന്‍ നഷ്ടമാവുകയും രണ്ടുപേര്‍ അപകടാവസ്ഥയില്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയുമാണ്. മുന്ന് അപകടങ്ങള്‍ക്കും കാരണം കെട്ടിടങ്ങളുടെ കാലപ്പഴക്കമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇത്തരത്തിലുള്ളവ കണ്ടെത്താന്‍ പരിശോധനക്ക് നഗരസഭ ഒരുങ്ങുന്നത്.

Add Asianetnews as a Preferred SourcegooglePreferred

രണ്ടാഴ്ച്ചക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചതെങ്കിലും ഉദ്യോഗസ്ഥരുടെ കുറവ് വെല്ലുവിളിയാകുന്നുണ്ട്. ഉദ്യോഗസ്ഥര്‍ എത്ര കുറവെങ്കിലും ഒരു മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. കാലപ്പഴക്കം ചെന്ന് കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ഉടമകളോട് ആവശ്യപെടും. ചെയ്തില്ലെങ്കില്‍ നഗരസഭ നേരിട്ട് നടപ്പിലാക്കുമെന്നാണ് മേയര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കലൂരില്‍ മതിലിടിഞ്ഞ് മരിച്ച ധന്‍പാല്‍ നായിക്കിന്‍റെ കുടുംബത്തിന് അഞ്ചുലക്ഷവും പരിക്കേറ്റ ബംഗാരു നായിക്കിന് രണ്ടുലക്ഷവും ശിവാജിക്ക് ഒരുലക്ഷവും ധനസഹായം നല്‍കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.