തൈക്കൂടം വരെ കുതിക്കാനൊരുങ്ങി കൊച്ചി മെട്രോ; പുതിയ പാതയുടെ ഉദ്ഘാടനം ഇന്ന്
മഹാരാജാസ് ഗ്രൗണ്ട് മുതൽ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റർ പാതയാണ് മുഖ്യമന്ത്രി യാത്രക്കാർക്കായി തുറന്നുകൊടുക്കുക. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർദീപ് സിങ്ങ് പുരി മുഖ്യാതിഥിയാകും.
കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും. വാട്ടർ മെട്രോയുടെ ആദ്യ ടെർമിനലിന്‍റെയും പേട്ട എസ് എൻ ജംഗ്ഷന്‍റെയും നിർമ്മാണോൽഘാടനവും ഇതോടൊപ്പം നടക്കും.
മഹാരാജാസ് ഗ്രൗണ്ട് മുതൽ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റർ പാതയാണ് മുഖ്യമന്ത്രി യാത്രക്കാർക്കായി തുറന്നുകൊടുക്കുക. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർദീപ് സിങ്ങ് പുരി മുഖ്യാതിഥിയാകും.
ഉച്ചയ്ക്ക് നിപാ പ്രതിരോധത്തിൽ ഉൾപ്പടെ നഴ്സുമാർ വഹിച്ച പങ്കിന് ആദരസൂചകമായി സൗജന്യ യാത്രയും ഒരുക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി കെ കെ ശൈലജയും യാത്രയിൽ നഴ്സുമാർക്കൊപ്പം ചേരും. നാളെ മുതൽ പതിനാല് ദിവസത്തേക്ക് യാത്രക്കാർക്ക് ടിക്കറ്റിൽ 50 ശതമാനം ഇളവ് ലഭിക്കും. 5600 കോടി രൂപയാണ് ഇത് വരെയുള്ള കൊച്ചി മെട്രോയുടെ നിർമ്മാണ ചെലവ്. പുതിയ അഞ്ച് സ്റ്റേഷൻ കൂടി വരുന്നതോടെ ആകെയുള്ള സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നാകും. ആകെ ദൂരം 23.81 കിലോമീറ്ററും.