'ഇനിയെന്ത് പഠിക്കും?' ഓൺലൈൻ പഠനത്തിൽ ലോക റെക്കോർഡിട്ട് കൊച്ചിക്കാരി
കൊവിഡ് കാലത്തെ അടച്ചുപൂട്ടൽ പല രീതിയിൽ ഉപയോഗപ്പെടുത്തിയവരുണ്ട് നമുക്ക് ചുറ്റും. ലോക്ക് ഡൗൺ കാലയളവിനിടെ ഓൺലൈൻ പഠനത്തിൽ ലോക റെക്കോർഡിട്ട കൊച്ചിക്കാരിയെ പരിചയപ്പെടാം
കൊച്ചി: കൊവിഡ് കാലത്തെ അടച്ചുപൂട്ടൽ പല രീതിയിൽ ഉപയോഗപ്പെടുത്തിയവരുണ്ട് നമുക്ക് ചുറ്റും. ലോക്ക് ഡൗൺ കാലയളവിനിടെ ഓൺലൈൻ പഠനത്തിൽ ലോക റെക്കോർഡിട്ട കൊച്ചിക്കാരിയെ പരിചയപ്പെടാം. മൂന്ന് മാസത്തിനിടെ 520 ഓൺലൈൻ കോഴ്സുകളാണ് ആരതി രഘുനാഥ് പൂർത്തിയാക്കിയത്.
കൊവിഡ് കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കൊപ്പം പഠന പുസ്തകങ്ങളും അടച്ചുപൂട്ടിയവരാണ് വിദ്യാർത്ഥികളിൽ അധികവും. ക്ലാസ് മുറികൾ മാത്രമല്ല ലൈബ്രറികൾ പോലും അടഞ്ഞു. ഇതിനിടെയാണ് ആരതി പഠനത്തിൽ റെക്കോർഡുകൾ സൃഷ്ടിക്കുന്നത്. തൊണ്ണൂറു ദിവസത്തിനിടെ വിദേശ സർവ്വകലാശാലകളുടേതടക്കം 520 ഓൺലൈൻ കോഴ്സുകളാണ് പഠിച്ചു പാസായത്.
മാറമ്പള്ളി എംഇഎസ് കോളേജിലെ എംഎസ്സി ബയോ കെമിസ്ട്രി വിദ്യാർത്ഥിയാണ് ആരതി. ബയോളജിയാണ് ഇഷ്ടവിഷയം. കമ്പ്യൂട്ടർ സയൻസ്, ലൈഫ് സയൻസ് അടക്കം മറ്റു ഓൺലൈൻ കോഴ്സുകളും പഠിക്കാറുണ്ട്. മൂന്നാഴ്ച മുതൽ ആറു മാസം വരേയാണ് കോഴ്സുകളുടെ കാലാവധി.
എവിടെ ജോലിക്ക് അപേക്ഷിക്കുമ്പോഴും നമ്മുടെ കഴിവുകൾ കാണിക്കുന്ന സർട്ടിഫിക്കറ്റ് സ്വന്തമായി ഉണ്ടാകുന്നത് പ്ലസ് ആണെന്നാണ് എന്തിനാണിങ്ങിനെ പഠിച്ചുകൂട്ടുന്നതെന്ന ചോദ്യത്തിന് മറുപടി. ജോൺ ഹോപ്കിൻസ്, കെയ്സ്റ്റ് സ്റ്റേറ്റ്, കോപ്പൻ ഹേഗൻ, എമോറി തുടങ്ങി പ്രമുഖ സർവ്വ സർവ്വകലാശാലകളുടെ കോഴ്സുകളും പൂർത്തിയാക്കിയവയിലുണ്ട്.