'ഡിവൈഎഫ്ഐ, എസ്എഫ്ഐ ഗുണ്ടകള്‍ കൊതിക്കുന്ന ചോര'; സതീശന്‍റെ ഫ്ലെക്സ് കീറുന്ന ചിത്രവുമായി കൊടിക്കുന്നില്‍
വി ഡി സതീശന്റെ ഫ്ലക്സ് കീറുന്ന ചിത്രത്തിനൊപ്പമാണ് കൊടിക്കുന്നിലിന്റെ ആശംസ...
തിരുവനന്തപുരം: കേരളത്തിന്റെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകൾ നേരുകയാണ് നേതാക്കൾ. ഇതിനിടെ വ്യത്യസ്ത ആശംസയാണ് കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സതീശന്റെ ഫ്ലക്സ് കീറുന്ന ചിത്രത്തിനൊപ്പമാണ് കൊടിക്കുന്നിലിന്റെ ആശംസ.
ഡിവൈഎഫ്ഐ, എസ്എഫ്ഐ ഗുണ്ടകൾ മുമ്പ് വിഡി സതീശന്റെ ഫ്ളക്സിനോട് കാണിക്കുന്ന അതിക്രമത്തിന്റെ ഫോട്ടോയാണിതെന്നും അവർ പണ്ടുമുതൽ കൊതിക്കുന്ന ചോരയാണ് സതീശന്റേതെന്നും ഇനിയത് കൂടുമെന്നും കൊടിക്കുന്നിൽ കമന്റിൽ പറഞ്ഞു.
വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാനത്തെ കോൺഗ്രസിൽ തലമുറമാറ്റം വേണമെന്ന് രാഹുൽ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്‍റെ നിലപാടും വി ഡി സതീശന് അനുകൂലമാണ്. തീരുമാനത്തോട് ലീഗും പരോക്ഷ പിന്തുണയറിയിച്ചു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമതീരുമാനം വന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഐശ്വര്യകേരളത്തിനായി തുടങ്ങിവെച്ച യാത്ര തളർച്ചയില്ലാതെ നമ്മൾ ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യും..
സംഘടിതമായി, സുശക്തമായി ഓരോ യുഡിഎഫ് പ്രവർത്തകനും ഒപ്പമുണ്ടാകും..
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന, വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുന്ന പ്രിയപ്പെട്ട സഹപ്രവർത്തകന്..
ഈ ജനതയുടെ നായകന്, കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശന് അഭിനന്ദനങ്ങൾ...
വരാനിരിക്കുന്ന സമരവസന്തങ്ങൾക്ക് അഭിവാദ്യങ്ങൾ...
DYFI, SFI ഗുണ്ടകൾ മുമ്പ് വിഡി സതീശന്റെ ഫ്ളക്സിനോട് കാണിക്കുന്ന അതിക്രമത്തിന്റെ ഫോട്ടോയാണ്. അവർ പണ്ടുമുതൽ കൊതിക്കുന്ന ചോരയാണ്. ഇനിയാ കൊതി കൂടും.