"വെടിയുണ്ട കാണാതാകുന്നത് പുതിയ കാര്യമല്ല, സിഎജി നടപടി അസാധാരണം" കോടിയേരി
റിപ്പോര്‍ട്ടിൽ ഉദ്യോഗസ്ഥരെ പേരെടുത്ത് പരാമർശിക്കുന്നത് അസാധാരണമാണ്. സിഎജി റിപ്പോര്‍ട്ടിനെ സിപിഎമ്മോ ഇടത് മുന്നണിയോ ഭയപ്പെടുന്നില്ലെന്ന് കോടിയേരി.
തിരുവനന്തപുരം: പൊലീസിലെ അഴിമതി വിശദാംശങ്ങൾ അടങ്ങിയ സിഎജി റിപ്പോര്‍ട്ട് നിയമസഭയിൽ വക്കും മുമ്പ് ചോര്‍ന്നത് അസാധാരണ നടപടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . റിപ്പോര്‍ട്ട് സഭയിലെത്തും മുമ്പ് ചോര്‍ന്നോ എന്ന് സിഎജി തന്നെ അന്വേഷിക്കണം. നിയമസഭയുടെ സവിശേഷ അധികാരത്തെ ബാധിക്കുന്നതാര്യമാണ്. ഗൂഢാലോചനയുണ്ടോ എന്ന് ഇപ്പോൾ പറയുന്നില്ല. പക്ഷെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്ത് പോയി എന്നത് വസ്തുതയാണെന്നും എജി വാര്‍ത്താ സമ്മേളനം നടത്തി ഒരു ഉദ്യോഗസ്ഥന്‍റെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നത് അസ്വാഭാവിക നടപടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
വെടിയുണ്ട എണ്ണം കുറയുന്നത് സാധാരണ സംഭവമാണ്. അത് എല്ലാകാലത്തും സംഭവിക്കുന്ന പ്രശ്നമാണെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. വിവരങ്ങൾ രേഖപ്പെടുത്തി വക്കുന്നതിലെ പാക്കപ്പിഴക്ക് അപ്പുറം മറ്റൊന്നുമാകാൻ ഇടയില്ലാത്ത കാര്യമാണ്. തോക്ക് അവിടെ തന്നെ കാണും . പൊലീസുകാർക്ക് കൊടുത്തുവിടുന്ന തിരകൾ തിരിച്ച് കൊണ്ടുവരാത്തതാകാം കാരണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
തുടര്‍ന്ന് വായിക്കാം: തോക്ക് പരിശോധിക്കാൻ തച്ചങ്കരി; 606 ഓട്ടോമാറ്റിക് റൈഫിളുകൾ തിങ്കളാഴ്ച ഹാജരാക്കണം...
സിഎജി റിപ്പോര്‍ട്ടിനെ സിപിഎമ്മോ സര്‍ക്കാരോ ഭയപ്പെടുന്നില്ല. കുറ്റം ചെയ്ത ആരെങ്കിലും ഉണ്ടെങ്കിൽ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. കേസിൽ പ്രതിയായി എന്ന ഒരൊറ്റ കാരണം കൊണ്ട് മന്ത്രിയുടെ ഗൺമാനെ മാറ്റി നിര്‍ത്തണം എന്ന് പറയുന്നതിൽ അര്‍ത്ഥമൊന്നുമില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഇടത് മുന്നണി ഭരണ കാലത്തെ കാര്യങ്ങൾ മാത്രമല്ല സിഎജി പരിശോധിച്ചിട്ടുള്ളത്. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങൾ വിവാദമായ സാഹചര്യത്തിൽ പിഎസി പരിശോധിച്ച് നിയമ നടപടിക്ക് വിധേയമാക്കുന്നതിൽ പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിർപ്പില്ല. സിഎജി റിപ്പോര്‍ട്ട് തള്ളി ചീഫ് സെക്രട്ടറി പ്രതികരണം നടത്തിയതിൽ തെറ്റൊന്നും ഇല്ല. ആരോപണങ്ങൾക്കെതിരെ മറുപടി പറയാനുള്ള അവകാശം ചീഫ് സെക്രട്ടറിക്കുമുണ്ട്. സിഎജി കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന്‍റെ കാര്യം ഉദിക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
തുടര്‍ന്ന് വായിക്കാം: സിഎജിക്കെതിരെ സര്‍ക്കാര്‍; "പൊലീസ് അഴിമതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ചോര്‍ന്നതിൽ ഗൂഢാലോചന"...