കുഞ്ഞിനെ ദത്ത് നല്കിയ സംഭവം;ആനാവൂരിനെ വിളിച്ച് വരുത്തി കോടിയേരി; ഷിജുഖാനും ജയചന്ദ്രനും എതിരെ നടപടി വന്നേക്കും
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും അനുപമയുടെ അച്ഛൻ ജയചന്ദ്രനുമെതിരെ പാർട്ടി നടപടിക്കാണ് സാധ്യത. പക്ഷെ ഡിവൈഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ഷിജുഖാന് വീഴ്ച പറ്റിയില്ലെന്നാണ് സംഘടനയുടെ നിലപാട്.
തിരുവനന്തപുരം: അനുപമ (Anupama S Chandran) അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ (child adoption) സംഭവത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയിൽ നിന്നും വിവരങ്ങൾ തേടി സംസ്ഥാന നേതൃത്വം. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ എകെജി സെന്‍ററിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുവരുത്തി വിവരം തേടി. കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സർക്കാർ തിരുത്തൽ തുടങ്ങിയതിനൊപ്പം മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സിപിഎമ്മും. സംസ്ഥാന സെക്രട്ടറിയേറ്റ് ഉടൻ പ്രശ്നം ചർച്ച ചെയ്യും.
അതിന് മുന്നോടിയായാണ് പ്രശ്നത്തിൽ നേരത്തെ ഇടപെട്ട ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ നേരിട്ട് എകെജി സെന്‍ററിലേക്ക് വിളിച്ചുവരുത്തി കോടിയേരി ബാലകൃഷ്ണൻ വിശദാംശങ്ങൾ ശേഖരിച്ചത്. കേന്ദ്ര നേതാക്കൾ പോലും ഇടപെട്ടിട്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ അറിയിച്ചിട്ടും അനുപമയ്ക്ക് നീതി കിട്ടിയില്ലെന്ന പ്രശ്നം പാർട്ടിയെ വല്ലാതെ സമ്മർദ്ദത്തിലാക്കുന്നു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും അനുപമയുടെ അച്ഛൻ ജയചന്ദ്രനുമെതിരെ പാർട്ടി നടപടിക്കാണ് സാധ്യത. പക്ഷെ ഡിവൈഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ഷിജുഖാന് വീഴ്ച പറ്റിയില്ലെന്നാണ് സംഘടനയുടെ നിലപാട്.
- Read Also : ഒപ്പം നിന്നവർക്ക് നന്ദി, കുഞ്ഞിനെ കിട്ടുമെന്ന് വിശ്വാസമുണ്ട്: കോടതി നടപടി സ്വാഗതം ചെയ്ത് അനുപമ