കൊടുങ്ങല്ലൂരിൽ നിയന്ത്രണം വിട്ട മീൻലോറിയിടിച്ച് അമ്മയും മകളും മരിച്ചു
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർക്ക് മീൻലോറിയുടെ നിയന്ത്രണം നഷ്ടമായി. തുടർന്നാണ് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന വൃദ്ധയെയും മകളെയും ഇടിച്ചിട്ടത്.
കൊടുങ്ങല്ലൂർ: തൃശ്ശൂർ കൊടുങ്ങല്ലൂരിൽ അമിതവേഗത്തിൽ വരികയായിരുന്ന മീൻലോറിയിടിച്ച് ബൈക്ക് യാത്രികരായ വൃദ്ധയും മകളും മരിച്ചു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് ഉച്ചയോടെയാണ് സംഭവം. കൊടുങ്ങല്ലൂർ കറപ്പംവീട്ടിൽ ഹുസൈന്‍റെ ഭാര്യ നദീറ (60), മകൾ നിഷ (39) എന്നിവരാണ് മരിച്ചത്.
മീൻ ലോറി നിയന്ത്രണം വിട്ട് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടി പെപ് പ്ലസ് സ്കൂട്ടറിലിടിക്കുകയായിരുന്നു. തെറിച്ചുവീണ നദീറ തൽക്ഷണം മരിച്ചു. മകൾ നിഷ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്.
ഉച്ചക്ക് 12 മണിയോടെ ദേശീയപാത 66-ൽ വച്ച് ശ്രീനാരായണപുരത്തിന് സമീപം ആല വാസുദേവ വിലാസം വളവിലാണ് അപകടമുണ്ടായത്. ചാവക്കാട് ചരക്ക് ഇറക്കി മടങ്ങുകയായിരുന്നു മീൻ ലോറിയുടെ ഡ്രൈവർ. ഇതിനിടെ, ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി ഒരു കാറിലും, സ്കൂട്ടറിലും ഇടിച്ച ശേഷം മതിൽ തകർത്താണ് ഇടിച്ചു നിന്നത്.
ലോറി ഡ്രൈവർ നായരമ്പലം സ്വദേശി ഫ്രാൻസിസിന് പരിക്കേറ്റിട്ടുണ്ട്. മതിലകം പോലീസ് കേസെടുത്തു.
ചിത്രങ്ങൾ: