ഓഗസ്റ്റ് ഒന്നു മുതൽ 19 വരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോ ഓണവിപണിയിൽ 207 കോടി രൂപയുടെ വിറ്റുവരവ് നേടി. ഈ ദിവസങ്ങളിൽ 26 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോ സന്ദർശിച്ചപ്പോൾ, പ്രത്യേക ഫെയറുകളും മികച്ച വരുമാനം രേഖപ്പെടുത്തി. എഎവൈ വിഭാഗത്തിനുള്ള സൗജന്യ ഓണക്കിറ്റ് വിതരണവും പുരോഗമിക്കുന്നു.

കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ വിറ്റുവരവ് 207 കോടി രൂപ പിന്നിട്ടു. ഇതിൽ സബ്‌സിഡി ഇനത്തിൽ 72 കോടി രൂപയും നോൺ-സബ്‌സിഡി ഇനത്തിൽ 135 കോടി രൂപയുമാണ് ലഭിച്ചത്. 19 ദിവസത്തിനിടെ സപ്ലൈകോയുടെ വില്പനശാലകളും ഓണം ഫെയറുകളും സന്ദർശിച്ചത് 26 ലക്ഷത്തോളം ഉപഭോക്താക്കളാണ്.

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രത്യേകമായി സംഘടിപ്പിച്ച ഫെയറുകളിൽ നിന്ന് മാത്രം ഏകദേശം രണ്ട് കോടി രൂപയുടെ വിറ്റുവരവും ലഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ നടക്കുന്ന മെഗാ ട്രേഡ് ഫെയറുകളിൽ ഏറ്റവും കൂടുതൽ വിറ്റുവരവ് ഇതുവരെ രേഖപ്പെടുത്തിയത് കോഴിക്കോട് ബീച്ചിൽ നടക്കുന്ന ഫെയറിലാണ്. ഇവിടെ 32 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.

ഓഗസ്റ്റ് 13-ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ ആരംഭിച്ച മെഗാ ട്രേഡ് ഫെയറിൽ നിന്ന് ഇതുവരെ 30 ലക്ഷം രൂപയുടെ വിറ്റുവരവും ലഭിച്ചു. എഎവൈ വിഭാഗത്തിന് സൗജന്യമായി നൽകുന്ന ആറ് ലക്ഷം കിറ്റുകളിൽ 4,32,000 എണ്ണം വിതരണത്തിനായി റേഷൻ കടകളിൽ എത്തിച്ച് കഴിഞ്ഞു. ഓഗസ്റ്റ് 20 ഓടെ മുഴവൻ കിറ്റുകളും റേഷൻ കടകളിൽ ലഭ്യമാകുമെന്നും മാനേജിങ് ഡയറക്ടർ പറഞ്ഞു.