നീല കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പൊലീസ് പുറത്തിറക്കിയ രേഖാചിത്രം കണ്ട് അയിരൂർ സ്വദേശി നൽകിയ വിവരവുമാണ് ഇവരിലേക്കെത്താൻ സഹായിച്ചത്.

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ കസ്റ്റഡിയിലേക്ക് നയിച്ചത് കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും ഓട്ടോ ഡ്രൈവറുടെ മൊഴിയും. ചാത്തന്നൂർ സ്വദേശി പത്മകുമാറും ഭാര്യയും മകളും കസ്റ്റഡിയിലായത് കേരള അതിർത്തിക്ക് പുറത്ത് തെങ്കാശിയിൽ നിന്നാണ്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ പത്മകുമാറാണെന്ന് പറയുമ്പോഴും എന്തായിരുന്നു ലക്ഷ്യമെന്നതിൽ വ്യക്തത വന്നിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

കേരളത്തെ ഉദ്വേഗമുനയിലാക്കിയ 2 നാൾ. കുട്ടിയെ കണ്ടെത്തിയതിന് ശേഷമുള്ള അടുത്ത 3 ദിവസങ്ങൾ. അങ്ങനെ 5 ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ വൈകീട്ട് പ്രതികളെന്ന് സംശയിക്കുന്നവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കുട്ടിയുമായി പ്രതികളെത്തിയ നീല കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പൊലീസ് പുറത്തിറക്കിയ രേഖാചിത്രം കണ്ട് അയിരൂർ സ്വദേശി നൽകിയ വിവരവുമാണ് ഇവരിലേക്കെത്താൻ സഹായിച്ചത്.

തെങ്കാശിയിൽ നിന്ന് പിടിയിലായ 3 പേരെയും അടൂരിലെ എ.ആർ. ക്യാമ്പിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തെങ്കിലും എന്തിന്, എങ്ങനെ തുടങ്ങി പല ചോദ്യങ്ങൾക്കും ഇനിയും ഉത്തരമില്ല. രാത്രി ഒമ്പതര മണിയോടെ എഡിജിപി എം.ആർ.അജിത്ത്കുമാർ വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിപ്പ് വന്നെങ്കിലും ഉണ്ടായില്ല. ഇതിനിടെ പല വിവരങ്ങളും പുറത്തുവന്നു. ഒന്നിനും സ്ഥിരീകരണമുണ്ടായില്ല. അതേസമയം, അയൽക്കാരിൽ നിന്ന് അകലം പാലിച്ചിരുന്ന ചാത്തന്നൂർ സ്വദേശി പത്മകുമാറാണ് കസ്റ്റഡിയിലുള്ളത് എന്ന വാർത്ത വിശ്വസിക്കാനാകാത്ത അവസ്ഥയിലായിരുന്നു നാട്ടുകാർ.

സഹായിച്ച കൂട്ടാളികളെവിടെ? മൊഴികൾ മാറ്റിമാറ്റിപ്പറഞ്ഞ് പദ്മകുമാര്‍, പുലര്‍ച്ചെ 3 മണിവരെ ചോദ്യംചെയ്യൽ

പത്മകുമാറിന് വലിയ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നുവെന്നും അത് മറികടക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നുമാണ് പൊലീസ് ഭാഷ്യം. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ സംഘത്തിന്റെ സഹായം കിട്ടിയെന്ന് പത്മകുമാർ പറഞ്ഞതായുള്ള വിവരങ്ങളും ഇതിനിടെ പുറത്തുവന്നു. പിന്നാലെ കുട്ടിയുടെ അച്ഛനുമായി ബന്ധമില്ലെന്ന റിപ്പോ‍ർട്ടുകളും എത്തി. എഡിജിപിയുടെ വാർത്താ സമ്മേളനത്തോടെ എല്ലാ സംശയങ്ങൾക്കും ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതില്ലാതെ വന്നതോടെ ഉദ്വേഗം ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. എല്ലാ ചോദ്യങ്ങൾക്കും ഇന്ന് ഉത്തരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.