Asianet News MalayalamAsianet News Malayalam

അനീഷ്യ പിണറായി ഭരണത്തിന്റെ രക്തസാക്ഷി, സിപിഎമ്മുകാര്‍ക്ക് എന്തും കാട്ടാമെന്ന ധിക്കാരം: ഡിസിസി പ്രസിഡന്റ്

പൊലീസിന്റെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നാളെ പരവൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും

Kollam DCC president against police and CPIM on APP Aneeshya death case kgn
Author
First Published Jan 24, 2024, 6:49 PM IST

കൊല്ലം: പരവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടറായിരുന്ന അനീഷ്യയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായവരെ സിപിഎം സംരക്ഷിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ്. കുറ്റാരോപിതരെ  ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറാകുന്നില്ല. ഈ നടപടി പ്രതിഷേധാര്‍ഹമാണ്. സിപിഎമ്മുകാര്‍ക്ക് കേരളത്തിൽ എന്തും കാട്ടാമെന്ന ധിക്കാരമാണ് പൊലീസിന്. പിണറായി ഭരണത്തിന്റെ രക്തസാക്ഷിയാണ് അനീഷ്യ.  പൊലീസിന്റെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നാളെ പരവൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അനീഷ്യ ആത്മഹത്യ ചെയ്ത് മൂന്നു ദിവസമായിട്ടും ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. മേലുദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടർ, സഹപ്രവർത്തകനായ എപിപി എന്നിവരുടെ പേരുകൾ 19 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ അനീഷ്യ എഴുതിയിട്ടുണ്ട്. ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി അനീഷ്യ സുഹൃത്തുക്കൾക്ക് അയച്ച വാട്സ് ആപ്പ് സന്ദേശവും സുപ്രധാന തെളിവാണ്. ഇതൊക്കെ കിട്ടിയിട്ടും പ്രതിസ്ഥാനത്തുള്ളവരുടെ മൊഴി പോലും പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. മതിയായ തെളിവുകൾ ശേഖരിച്ച ശേഷമേ കേസെടുക്കാനാകൂ എന്നാണ് പൊലീസ് നിലപാട്.

അനീഷ്യ ഒരു മാസമായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് അമ്മ പ്രസന്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെള്ളിയാഴ്ച സഹപ്രവർത്തകരുടെ മുന്നിൽ വച്ച് ജോലിയിലെ പ്രകടന മികവ് അളക്കുന്ന കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഡിഡിപി പരസ്യപ്പെടുത്തിയത് അനീസ്യയെ മാനസികമായി തളർത്തിയെന്നും അമ്മ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ അനൂപ് ആവശ്യപ്പെട്ടു. ഒരു ദിവസം കൂടി കാത്ത ശേഷം കേസെടുത്തില്ലെങ്കിൽ നിയമ നടപടിയെടുക്കാനാണ് അനീഷ്യയുടെ കുടുംബത്തിന്റെ തീരുമാനം. കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്നും പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കുറ്റക്കാരെ സസ്പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് കൊല്ലം ജില്ലയിൽ അഭിഭാഷകർ കോടതി നടപടികൾ ബഹിഷ്കരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios