ഇപ്പോൾ പിടിയിലായ 3 പേരും ചാത്തന്നൂർ സ്വദേശികളാണെന്ന് വ്യക്തമായിട്ടുണ്ട്
കൊല്ലം: കൊല്ലത്തെ ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പിടിയിലായ പ്രതികളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്നാട്ടിലെ തെങ്കാശിക്ക് സമീപം പുളിയറയിൽ നിന്നാണ് കേസിലെ 3 പ്രതികൾ പിടിയിലായതെന്നാണ് വിവരം. ഈ മൂന്ന് പേരും ഒരു കുടുംബത്തിലുള്ളവരാണെന്നാണ് സൂചന. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് ഇപ്പോൾ പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്. അച്ഛനുമായുള്ള സാമ്പത്തിക തർക്കമാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ളതിന്‍റെ കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോൾ പിടിയിലായ 3 പേരും ചാത്തന്നൂർ സ്വദേശികളാണെന്ന് വ്യക്തമായിട്ടുണ്ട്.
6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: 3 പേർ കസ്റ്റഡിയിൽ; പിടിയിലായത് ചാത്തന്നൂർ സ്വദേശികൾ
അതേസമയം മുഖ്യ പ്രതി പത്മകുമാറിന്‍റെ മൊഴിയുടെ വിവരങ്ങൾ അടക്കം പുറത്തുവന്നതിന് പിന്നാലെ ദുരുഹതയും വർധിക്കുകയാണ്. പത്മകുമാറിന്‍റെ മൊഴിയിൽ പറയുന്നത് കുട്ടിയുടെ അച്ഛനോടുള്ള പ്രതികാരമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ്. ഇതിന് കാരണമായി പറയുന്നതാകട്ടെ തന്‍റെ മകൾക്ക് വിദേശത്ത് നഴ്‌സിംഗ് അഡ്‌മിഷന് സീറ്റി വാങ്ങി നൽകാൻ ഒ ഇ ടി പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന് ആറ് വയസുകാരിയുടെ അച്ഛൻ വാഗ്ദാനം നൽകിയെന്നതാണ്. എന്നാൽ മകൾ പഠിച്ചത് കമ്പ്യൂട്ടർ സയൻസാണെന്നും പത്മകുമാറിന്‍റെ മൊഴിയിൽ പറയുന്നു. കമ്പ്യൂട്ടർ സയൻസ് പഠിച്ച മകൾക്ക് എങ്ങനെയാണ് വിദേശത്ത് നഴ്സിംഗ് പഠിക്കാനാകുക എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അതുകൊണ്ടുതന്നെ പത്മകുമാറിന്‍റെ മൊഴി കെട്ടുകഥയാണെന്ന സംശയവും ബലപ്പെടുകയാണ്. കേസിലെ ദുരൂഹതകളും വർധിക്കുകയാണ്.
പത്മകുമാർ പൊലീസിനോട് പറഞ്ഞത്
മകൾക്ക് വിദേശത്ത് പഠനത്തിന് പണം വാങ്ങിയ റെജി വാക്കുപാലിക്കാത്തതാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതി പത്മകുമാര്‍ പൊലീസിനോട് പറഞ്ഞത്. അടൂര്‍ കെ എ പി ക്യാംപിൽ ചോദ്യം ചെയ്യലിനിടെയാണ് വെളിപ്പെടുത്തൽ. പ്ലസ് ടുവിന് കമ്പ്യൂട്ടര്‍ സയൻസ് പഠിച്ച മകൾക്ക്, വിദേശത്ത് നഴ്‌സിംഗ് അഡ്‌മിഷന് സീറ്റി വാങ്ങി നൽകാൻ ഒ ഇ ടി പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന് ആറ് വയസുകാരിയുടെ അച്ഛൻ റെജി വാക്കുനൽകിയെന്നും പ്രതി പറയുന്നു. വാക്കുപാലിച്ചില്ലെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അഞ്ച് ലക്ഷം രൂപ റെജി തിരികെ നൽകിയില്ലെന്നും പദ്‌മകുമാര്‍ ചോദ്യം ചെയ്യലിൽ പറഞ്ഞു. തനിക്ക് മാത്രമാണ് കൃത്യത്തിൽ പങ്കെന്നും ഭാര്യക്കും മകൾക്കും പങ്കില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങൾ പൊലീസ് വിശ്വസിച്ചിട്ടില്ല.
