കൂടത്തായി: ജോളിയടക്കമുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നു; ഇന്ന് കോടതിയില്‍ ഹാജരാക്കും
ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാർ എന്നിവരെ ഇന്ന് വൈകീട്ട് നാലിന് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാർ എന്നിവരെ ഇന്ന് വൈകീട്ട് നാലിന് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
മൂന്ന് പ്രതികളുടേയും ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക. അതേസമയം, പുതുതായി രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളുമായി ബന്ധപ്പെട്ട് ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്താനും സാധ്യതയുണ്ട്. പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ജോളിയുടെ എൻഐടി ബന്ധത്തെ കുറിച്ച് ദൃശ്യങ്ങളും മറ്റും ലഭിച്ച സാഹചര്യത്തിൽ അന്വേഷണ സംഘം ഈ ദിശയിലും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
എൻഐടിക്ക് സമീപം തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന ജോളിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജോളിക്കൊപ്പം യുവതി എൻഐടിക്ക് സമീപം നിൽക്കുന്ന ചിത്രങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. യുവതി നിലവിൽ ചെന്നൈയിൽ എന്നാണ് സൂചന.
അതിനിടെ, ഡിഎന്‍എ പരിശോധനക്കായി മരിച്ച റോയ് തോമസിന്‍റെ സഹോദരന്‍ റോജോ, സഹോദരി റെഞ്ചി, റോയിയുടെ രണ്ട് മക്കൾ എന്നിവരുടെ സാമ്പിളുകൾ ശേഖരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് സയൻസ് വിഭാഗത്തിലെത്തിയാണ് നാല് പേരും സാമ്പിളുകൾ നൽകിയതത്. കല്ലറയിൽ നിന്ന് പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങൾ കൂടത്തായിയിൽ ദുരൂഹമായി കൊല്ലപ്പെട്ടവരുടേത് തന്നെയാണെന്ന് ഉറപ്പിക്കാൻ വേണ്ടിയാണ് ഡിഎൻഎ പരിശോധന.