Asianet News MalayalamAsianet News Malayalam

സര്‍ജറിക്ക് ശേഷം ജോളിയെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി; ഞരമ്പ് കടിച്ചുമുറിച്ചെന്ന മൊഴി വിശ്വസിക്കാതെ അധികൃതർ

രാവിലെ 4.30 തിനാണ് ജോളിയെ കൈഞരമ്പ് മുറിച്ച നിലയില്‍ സെല്ലിനുള്ളില്‍ കാണുന്നത്.  പുതപ്പിനുള്ളില്‍ നിന്നും ചോര വാര്‍ന്നൊഴുകുന്നത് കണ്ട സഹതടവുകാര്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. 

Koodathai murder case Jolly Joseph is admitted in special ward
Author
Kozhikode, First Published Feb 27, 2020, 3:58 PM IST

കോഴിക്കോട്: പുലര്‍ച്ചെ ആത്മഹത്യക്ക് ശ്രമിച്ച കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ സര്‍ജ്ജറിക്ക് ശേഷം പ്രത്യേക വാര്‍ഡിലേക്ക് മാറ്റി.  ജോളിക്ക് വിഷാദ രോഗം ബാധിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രതവേണമെന്ന് ഡോക്ടര്‍മാര്‍ ജയില്‍ സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ട്. അതേസമയം  ആത്മഹത്യക്ക് ശ്രമിച്ചത് സുരക്ഷാ വീഴ്ച്ചയാണോയെന്ന് അന്വേഷണം തുടങ്ങി. രാവിലെ 4.30 തിനാണ് ജോളിയെ കൈഞരമ്പ് മുറിച്ച നിലയില്‍ സെല്ലിനുള്ളില്‍ കാണുന്നത്.  പുതപ്പിനുള്ളില്‍ നിന്നും ചോര വാര്‍ന്നൊഴുകുന്നത് കണ്ട സഹതടവുകാര്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ബീച്ചാശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. 

കൈ ഞരമ്പുകള്‍ കടിച്ചുമുറിച്ച് ടൈല്‍സിലുരച്ച് മുറിവ് വലുതാക്കിയെന്നാണ് ജോളി പൊലീസിന് ന‍ല്‍കിയ മൊഴി. പരിശോധനകള്‍ക്ക് ശേഷം മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ള മുറിവല്ലെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.  മുറിവുകള്‍ പലയിടങ്ങളിലായതിനാല്‍ പ്ലാസ്റ്റിക് സര്‍ജ്ജറി വിദഗ്ദരുടെ സഹായത്തോടെ  തുന്നിക്കെട്ടി. അതേസമയം  കടിച്ചുമുറിച്ചതാണെന്ന  മൊഴി ജയിലധികൃതര്‍ പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. പുതപ്പിനുള്ളില്‍വെച്ച് കൈത്തണ്ട മുറിച്ചുവെന്ന് സഹ തടവുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. 

ശരീരത്തില്‍ മുറിവുണ്ടാക്കാന്‍ സാധിക്കുന്ന ഏതെങ്കിലും ആയുധങ്ങളോ കുപ്പിച്ചില്ലോ ആകാം  ജോളി ഉപയോഗിച്ചതെന്നാണ് ജയില്‍ ഉദ്യോഗസ്ഥരുടെ സംശയം. ആയുധങ്ങള്‍ ഉപയോഗിച്ചാണ് മുറിവുണ്ടാക്കിയതെങ്കില്‍ എങ്ങനെ ജയിലിലേക്ക് കടത്തിയെന്ന് അന്വേഷണം തുടങ്ങി. ജയില്‍ സൂപ്രണ്ടിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. സെല്ലില്‍ പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ജോളി വിഷാദരോഗം ബാധിച്ചിരിക്കുന്നതിനാല്‍ ഇനിയും ആത്മഹത്യ ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ ജയിലധികൃതരെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ കൗണ്‍സിലിംഗ് നല്‍കണമെന്നാണ് ഇവര്‍ നല്‍കിയ നിര്‍ദ്ദേശം.

Follow Us:
Download App:
  • android
  • ios