കോതമം​ഗലത്ത് ആത്മഹത്യ ചെയ്ത 23കാരിയുടെ വീട്ടിൽ സുരേഷ് ​ഗോപി എത്തിയിരുന്നു.

കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തെന്ന് സോനയുടെ സഹോദരൻ ബേസിൽ. എൻഐഎ അന്വേഷണം വേണമെന്ന ആവശ്യം അറിയിച്ചുവെന്നും കുടുംബത്തിന്റെ ആവശ്യം ഡിജിപിയെ അറിയിക്കുമെന്ന് ഉറപ്പ് നൽകിയെന്നും ബേസിൽ പറഞ്ഞു. പ്രതിയുടെ കുടുംബ പശ്ചാത്തലം പരിശോധിക്കണം. മറ്റേതെങ്കിലും പെൺകുട്ടികളെ മതം മാറ്റാൻ ശ്രമിച്ചോ എന്ന് പരിശോധിക്കണം. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കാൻ എൻഐഎ അന്വേഷണം തന്നെ വേണമെന്നും ബേസിൽ പറഞ്ഞു. കോതമം​ഗലത്ത് ആത്മഹത്യ ചെയ്ത 23കാരിയുടെ വീട്ടിൽ സുരേഷ് ​ഗോപി എത്തിയിരുന്നു.

അതേസമയം, കേസിൽ പ്രതി റമീസിന്‍റെ മാതാപിതാക്കളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തീരുമാനം. പെൺകുട്ടി റമീസിന്‍റെ വീട്ടിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ പരാതി. റമീസ് തർക്കമുണ്ടാക്കിയതിന് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നും പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. റിമാൻഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പെൺകുട്ടിയുടെ സഹോദന്‍റെയും അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി രേഖപ്പെടുത്തി.

കോതമംഗലം കറുകടത്ത് 23 കാരിയായ ടിടിസി വിദ്യാർത്ഥിനിയും പാനായിക്കുളത്തെ റമീസും തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു. മതം മാറിയും റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാൻ തന്നെയായിരുന്നു പെൺകുട്ടിയുടെ തീരുമാനം. എന്നാൽ കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ഇവർക്കിടയിൽ ഉണ്ടായ തർക്കങ്ങളും സംശയങ്ങളും റമീസിൽ നിന്ന് നേരിട്ട കടുത്ത അവഗണനയുമാണ് പെൺകുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇരുവരുടെയും ഗൂഗിൾ അക്കൗണ്ടുകൾ പരസ്പരം ബന്ധിപ്പിച്ചിരുന്നു. റമീസ് "ഇടപ്പള്ളി സെക്സ് വർക്കേഴ്സ് " എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്തതും, വിവരങ്ങൾ അന്വേഷിച്ചതും ഇടപ്പള്ളിയിൽ പോയതിന്റെ ഗൂഗിൾ റൂട്ട് മാപ്പും പെൺകുട്ടിക്ക് കണ്ടെത്താൻ സാധിച്ചു. ഇതോടെയാണ് തർക്കമായതെന്ന് പൊലീസ് പറയുന്നു. പിറ്റേ ദിവസം റമീസ് അനാശാസ്യത്തിന് പോയി എന്ന് റമീസിന്റെ വീട്ടിലെത്തി പെൺകുട്ടി ഉപ്പയോട് പറഞ്ഞു. ഉപ്പ റമീസിനെ തല്ലി. ദേഷ്യത്തോടെ വീട് വിട്ട് ഇറങ്ങിപ്പോയ റമീസ് പിന്നീട് പെൺകുട്ടിയുമായി സംസാരിച്ചില്ല. മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കുമെന്ന് ഫോണിലൂടെ പറഞ്ഞു. വ്യാഴാഴ്ച മുതൽ റമീസിനെ ഫോണിലും കിട്ടാതായി. എല്ലാ ദിവസവും മണിക്കൂറുകളോളം ഫോൺ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്ന റമീസ് തന്നെ അവഗണിക്കുകയാണെന്ന് മനസ്സിലായ പെൺകുട്ടി കൂട്ടുകാരി വഴി ബന്ധപ്പെട്ടിട്ടും പ്രയോജനം ഉണ്ടായില്ല. അങ്ങനെയാണ് ആത്മഹത്യാക്കുറിപ്പ് എഴുതി ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.

YouTube video player