'ജോസ് കെ മാണി-പി എസ് ശ്രീധരൻപിള്ള കൂടിക്കാഴ്ചക്ക് പിന്നില്‍ എൽഡിഎഫ്-ബിജെപി ധാരണ'; ആരോപണവുമായി കോണ്‍ഗ്രസ്
പിണറായി വിജയൻറെ ദൂതനായാണ് ജോസ് കെ മാണി ശ്രീധരൻപിള്ളയെ കണ്ടതെന്നും ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്.യാദൃശ്ചികമായി കാണുകയും സൗഹൃദം പുതുക്കുകയും ചെയ്തതിനപ്പുറം ഒരു രാഷ്ട്രീയ ചർച്ചയും ഉണ്ടായിട്ടില്ലെന്ന് ജോസ് കെ മാണി
കോട്ടയം: കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയും ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ലോക്സഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് -ബിജെപി ധാരണയുടെ മുന്നോടിയെന്ന് കോണ്‍ഗ്രസ് കോട്ടയം ജില്ലാകമ്മിറ്റി ആരോപിച്ചു . പിണറായി വിജയന്‍റെ ദൂതനായാണ് ജോസ് കെ മാണി ശ്രീധരൻപിള്ളയെ കണ്ടതെന്ന് പ്രസിഡൻറ് നാട്ടകം സുരേഷ് പറഞ്ഢു. എന്നാൽ ശ്രീധരൻ പിള്ളയുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഇല്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു എറണാകുളം ആലുവ പാലസിൽ ഇരു നേതാക്കളും തമ്മിൽ കണ്ടത്. ആലുവ പാലസിന്റെ റിസപ്ഷനിൽ വച്ച് യാദൃശ്ചികമായി ശ്രീധരൻപിള്ളയെ കാണുകയും സൗഹൃദം പുതുക്കുകയും ചെയ്തതിനപ്പുറം ഒരു രാഷ്ട്രീയ ചർച്ചയും ഉണ്ടായിട്ടില്ലെന്ന് ജോസ് കെ മാണിയും കേരള കോൺഗ്രസ് എമ്മും വിശദീകരിക്കുന്നു