Child Abduction Case : കോട്ടയം മെഡിക്കൽ കോളേജിലെ സുരക്ഷ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണ ജോർജ്ജ്
ആശുപത്രിയിലെ എല്ലാ ജീവനക്കാരും ഐഡി കാർഡ് നിർബന്ധമായും ധരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം നിലവിലെ സുരക്ഷ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്.
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (Kottayam Medical College) നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George). മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോര്‍ട്ട് തരാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കി.
ആശുപത്രിയിലെ എല്ലാ ജീവനക്കാരും ഐഡി കാർഡ് നിർബന്ധമായും ധരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം നിലവിലെ സുരക്ഷ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. ഇപ്പോഴത്തെ സജ്ജീകരണങ്ങൾ പരിശോധിക്കണം. ആവശ്യമുള്ള ഇടത്ത് പുതിയ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെയും സ്ത്രീകളുടെ സുരക്ഷക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം.
ആശുപത്രിക്ക് ഉണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ ആഭ്യന്തര സമിതിയും നേരത്തേ രൂപികരിച്ചിരുന്നു. നാലംഗ സമിതിയെ ആണ് നിയോഗിച്ചിട്ടുള്ളത്. ആർഎഒ, നഴ്‌സിംഗ് ഓഫിസർ, സുരക്ഷാ തലവൻ, ഫോറൻസിക് വിദഗ്ധൻ എന്നിവർ ആണ് സമിതി അംഗങ്ങൾ. ഇവർ തയാറാക്കുന്ന റിപ്പോർട്ട് സർക്കാരിന് കൈമാറും.
നിലവിലെ സുരക്ഷാ രീതി പുനഃപരിശോധിക്കാനാണ് തീരുമാനം. ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിലും നടപടി ഉണ്ടാകും.