ദേശീയപാതയ്ക്കായി വീട് പോയി, പകരം നിര്‍മ്മിച്ച വീട് ജലപാതയ്ക്കായി നഷ്ടപ്പെടുമെന്ന ഭയത്തില്‍ ഈ കുടുംബങ്ങള്‍
താമസിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതിനിടെയാണ് ജലപാതയില്‍ ഈ വീടും നഷ്ടപ്പെടുമെന്ന കാര്യം ഇവർ അറിഞ്ഞത്. തങ്ങള്‍ വികസനത്തിന് എതിരല്ലെന്നും നിസ്സഹായാവസ്ഥ മനസിലാക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

കാസര്‍ഗോഡ്: ദേശീയ പാതാ വികസനത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടപ്പോള്‍ ലഭിച്ച നഷ്ടപരിഹാരത്തില്‍ നിര്‍മ്മിച്ച വീടുകള്‍ ജലപാതാ വികസനത്തില്‍ നഷ്ടപ്പെടുമെന്ന ഭയത്തില്‍ രണ്ട് കുടുംബങ്ങള്‍. കാഞ്ഞങ്ങാട്ടെ രണ്ട് കുടുബങ്ങളാണ്, പുതുതായി നടപ്പിലാക്കുന്ന കോവളം-ബേക്കല്‍ ജലപാതയില്‍ വീടുകള്‍ നഷ്ടമാകുമെന്ന ആധിയില്‍ കഴിയുന്നത്.
വിനോദ സഞ്ചാരവും ചരക്ക് നീക്കവും വിഭാവം ചെയ്യുന്നതാണ് കോവളം-ബേക്കല്‍ ജലപാത. നീലേശ്വരം മുതല്‍ ബേക്കല്‍ വരെ കൃത്രിമ കനാലാണ്. ഇത് പ്രഖ്യാപിച്ചതോടെ കാഞ്ഞങ്ങാട് തൊയമ്മലിലെ ഇബ്രാഹിക്കും ഭാര്യ മുംതാസിനും നഷ്ടമാകുന്നത് സ്വപ്‌നങ്ങളാണ്. ദേശീയ പാതാ വികസനത്തില്‍ ഇവര്‍ക്ക് ആകെയുണ്ടായിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ടു. ഇതില്‍ നഷ്ടപരിഹാരം ലഭിച്ച തുകയിലാണ് പത്തുസെന്റ് സ്ഥലം വാങ്ങി വീടുനിര്‍മാണം തുടങ്ങിയത്. ഇത് ജലപാതയ്ക്ക് വിട്ടുനല്‍കേണ്ടി വരുമെന്ന ഭയത്തിലാണ് ഇബ്രാഹിക്കും കുടുംബവും. ഇവരുടെ സമാന അവസ്ഥയിലുള്ള മറ്റൊരാള്‍ കൂടിയുണ്ട്. തൊയമ്മല്‍ സ്വദേശിയായ രത്‌നാകരന്‍. ദേശീയ പാതാ വികസനത്തില്‍ രത്‌നാകരന് പതിനെട്ടര സെന്റ് സ്ഥലവും വീടുമാണ് നഷ്ടമായത്. നഷ്ടപരിഹാരം ഉപയോഗിച്ച് പുതിയ സ്ഥലം വാങ്ങി വീടുവച്ചു. താമസിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതിനിടെയാണ് ജലപാതയില്‍ ഈ വീടും നഷ്ടപ്പെടുമെന്ന കാര്യം അറിഞ്ഞത്. തങ്ങള്‍ വികസനത്തിന് എതിരല്ലെന്നും നിസ്സഹായാവസ്ഥ മനസിലാക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
എറണാകുളത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറും ബസും കസ്റ്റഡിയിൽ, നിർണായകമായത് യാത്രക്കാരുടെ സംശയം