കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ പ്രവീൺ കുമാർ 12070 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിലെ കെ ദാസനെ പരാജയപ്പെടുത്തി, 2006 മുതൽ ഇടതുപക്ഷം വിജയിച്ചുവന്ന മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു.

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ പ്രവീൺ കുമാറിന് ജയം. 12070 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 79913 വോട്ടുകള്‍ കെ പ്രവീൺ കുമാർ നേടി. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ എൽഡിഎഫിലെ കെ ദാസൻ 67843 വോട്ടുകളും എൻഡിഎയിലെ സിആർ പ്രഫുൽകൃഷ്‍ണൻ 23545 വോട്ടുകളും നേടി. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിപയ്യോളി നഗരസഭകളും, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി , തിക്കോടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ കൊയിലാണ്ടി നിയോജക മണ്ഡലം.

Add Asianetnews as a Preferred SourcegooglePreferred

1951 ൽ നിലവിൽ വന്ന മണ്ഡലമാണ് കൊയിലാണ്ടി. രൂപീകൃതമായ കാലം മുതൽ ഇടതും വലതും മാറിമാറി വരുന്ന തീക്ഷ്‍ണമായ രാഷ്ട്രീയ പോരാട്ടങ്ങൾക്കാണ് ഈ മണ്ഡലം സാക്ഷ്യം വഹിച്ചിട്ടുള്ളത്. പി വിശ്വനിലൂടെയാണ് സിപിഎം സ്ഥാനാർഥികൾ ഇവിടെ വിജയിച്ചു തുടങ്ങിയത്. പിന്നീട് കെ ദാസൻ, കാനത്തിൽ ജമീല എന്നിവരിലൂടെ എൽഡിഎഫ് മണ്ഡലം ഇടതുപക്ഷത്തിന്‍റെ കുത്തകയാക്കി മാറ്റുകയായിരുന്നു.

2006 മുതൽ എൽഡിഎഫ് വിജയിച്ചു വരുന്ന മണ്ഡലമാണ് കൊയിലാണ്ടി. എന്നാൽ ഇക്കഴിഞ്ഞ തദ്ദേശ ലോക്സഭ തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റം യുഡിഎഫിന് പ്രതീക്ഷ നൽകിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ നിന്നും 22580 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഷാഫി പറമ്പിലിന് ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പയ്യോളി നഗരസഭയും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, തിക്കോടി പഞ്ചായത്തുകളിലും യുഡിഎഫ് ആണ് മുന്നേറിയത്. കൊയിലാണ്ടി നഗരസഭ, മൂടാടി പഞ്ചായത്ത് എന്നിവിടങ്ങളില്‍ മാത്രമാണ് എൽഡിഎഫിന് ഭരണം നിലനിർത്താൻ സാധിച്ചത്. തദ്ദേശ തെര‍ഞ്ഞെടുപ്പിൽ കൊയിലാണ്ടി നിയമസഭ മണ്ഡലത്തിൽ ഉണ്ടാക്കിയ മുന്നേറ്റത്തിലായിരുന്നു യുഡിഎഫിന്‍റെ പ്രതീക്ഷ.

ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ വികസന പദ്ധതികളാണ് എൽഡിഎഫ് പ്രചരണായുധമായി മുന്നോട്ടുവച്ചത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കിയ പ്രതീക്ഷയിലായിരുന്നു യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലമാണ് കൊയിലാണ്ടി.