'ഇന്നലെ ഓരോ മണിക്കൂർ ഇടപെട്ട് സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും മുന്നറിയിപ്പുകൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഷോർട്ട് വിസിറ്റിന് വന്നവരൊക്കെ വിമാനങ്ങൾ റദ്ദാക്കിയതോടെ ഇവിടെ കുടുങ്ങി'.
മനാമ: ഇറാന്‍റെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ വിമാനത്താവളങ്ങൾ അടച്ചിട്ടതോടെ ബഹ്റൈനില്‍ കുടുങ്ങിയവരിൽ കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാറും. ഇന്നലെ തുടരെയുണ്ടായ ആക്രമണങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഏറെക്കുറെ സ്ഥിതിഗതികൾ ശാന്തമാണെന്നും, എങ്കിലും പ്രവാസി മലയാളികളടക്കമുള്ളവർ പരിഭ്രാന്തിയിലും ആശങ്കയിലുമാണെന്ന് പ്രവീൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒഐസിസിയുടെ ഇഫ്താർ മീറ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു. പ്രോഗ്രാം കഴിഞ്ഞ് നാട്ടിലേക്ക് പോകാനായി എയര്‍പോര്‍ട്ടിലേക്ക് പോകുവാന്‍ ഇറങ്ങിയപ്പോഴാണ് സ്‌ഫോടന വാര്‍ത്ത വരുന്നത്. പിന്നാലെ വിമാനങ്ങള്‍ റദ്ദാക്കി. ഇതോടെ ബഹ്റൈനി നിന്ന് നാട്ടിലേക്ക് മടങ്ങാനായില്ലെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു.
സഹോദരിയെ കണ്ട് ഇന്ന് ഉച്ചക്ക് മടങ്ങാൻ ഇരിക്കെയാണ് സ്ഫോടന വാർത്ത വരുന്നത്. കഴിഞ്ഞ ആറ് മണിക്കൂറായി സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നില്ല. ഇന്നലെ ഓരോ മണിക്കൂർ ഇടപെട്ട് സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും മുന്നറിയിപ്പുകൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഷോർട്ട് വിസിറ്റിന് വന്നവരൊക്കെ വിമാനങ്ങൾ റദ്ദാക്കിയതോടെ ഇവിടെ കുടുങ്ങി. പിന്നാലെ വിമാനത്താവളങ്ങൾ അടച്ചിട്ടു. ടിക്കറ്റ് ബുക്കിംഗ് പുനസ്ഥാപിച്ചെന്നാണ് വിവരം. നാളെത്തോടെ നാട്ടിലേക്ക് വരാനാകുമെന്നാണ് പ്രതീക്ഷയെന്നും പ്രവീൺ
ബഹ്റൈനില്‍ മനാമയിലെ ജനവാസ മേഖലയിലാണ് ഇറാൻ ഇന്നലെ ഡ്രോൺ ആക്രമണം നടത്തിയത്. ബഹ്റൈന്‍ ആഭ്യന്തരമന്ത്രാലയം ആക്രമണം സ്ഥിരീകരിച്ചിരുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് കെട്ടിടങ്ങള്‍ക്ക് സാരമായ കേടുപാടുകളുണ്ടായി. മിസൈല്‍ അവശിഷ്ടങ്ങളും ജനവാസ മേഖലയില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതായും അറബ് മാധ്യമമായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.


