പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ സമരത്തിന് മാനങ്ങൾ ഏറെ. രാഹുൽ എവിടെ എന്ന ബിജെപിയുടെ ആക്ഷേപത്തിന് മറുപടി. ഒപ്പം ഇന്ത്യ സഖ്യത്തിലെ ഘടകക്ഷികൾക്കും സന്ദേശം.
രാഹുലിൻ്റെ അസാധാരണനീക്കം
തിരുവനന്തപുരം: ദില്ലിയിൽ ഇന്നലെ കണ്ടത് കോൺഗ്രസിൻ്റെ പുതിയസമരമുറയായിരുന്നു. ഇന്ത്യ സഖ്യത്തിലെ കക്ഷികളെ ഒഴിവാക്കി ഒറ്റയ്ക്ക് നടത്തിയ പ്രതിഷേധം ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് ഇന്നതരമൊരു സമരം കോൺഗ്രസ് മുഖ്യമന്ത്രിമാരെ ഉൾപ്പടെ അണിനിരത്തി നടത്തുമെന്ന് കേന്ദ്രസർക്കാർ പ്രതീക്ഷിച്ചില്ല. അപകടം മനസിലാക്കിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിംഗിനെ തന്നെ ഉടൻ വിട്ടത്. രാഹുൽഗാന്ധിയുടെ പ്രിയങ്കയും ഖർഗെയും തെരുവിൽ മുദ്രാവാക്യം വിളിച്ച് വർദ്ധിതവീര്യത്തോടെ തെരുവിലിറങ്ങിയത് അണികളിൽ വലിയ ആവേശമാണുണ്ടാക്കിയത്. ദില്ലിയിലെ പ്രതിഷേധത്തിന് പിന്നാലെ രാജ്യവ്യാപകമായി കോൺഗ്രസ് പ്രവർത്തകർ തെരവിലിറങ്ങി. പാർലമെൻ്റിൽ ബഹളമുണ്ടാക്കിട്ട് മാത്രം കാര്യമില്ലെന്ന് തിരിച്ചറിഞ്ഞാണ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ തന്നെ സമരവേദിയാക്കിയത്. പിന്നാലെ പാർലമെൻ്റിൽ വിഷയം സജീവമാക്കിയതോടെയാണ് സർക്കാർ ചർച്ചക്ക് തയ്യാറായത്.
സമരത്തിൻ്റെ ലക്ഷ്യം
കോൺഗ്രസിൻ്റെ ഇന്നലത്തെ ഒറ്റക്ക് സമരം ചെയ്തതിൽ ഇന്ത്യസഖ്യയോഗത്തിൽ ഘടകകക്ഷികൾ അതൃപതി അറിയിച്ചതും ശ്രദ്ധേയം. ഇനി അങ്ങനെ ഉണ്ടാകില്ലെന്ന് പറഞ്ഞ് രാഹുൽഗാന്ധി തന്നെ രംഗം ശാന്തമാക്കി. എന്നാൽ ഇന്ത്യസഖ്യത്തിലെ ഭിന്നതയെ കോൺഗ്രസ് കാര്യമാക്കുന്നില്ലെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഇന്നലത്തെ ഒറ്റക്കുള്ള സമരം. ഡിഎംകെ സഖ്യത്തിൽ നിന്ന് മാറി, എൻസിപി ലയനനീക്കങ്ങൾ നടക്കുന്നു. ഇന്ത്യ സഖ്യം ശിഥിലമാക്കാനുള്ള ബിജെപി നീക്കങ്ങൾ സജീവമായി നിൽക്കുമ്പോഴാണ് കോൺഗ്രസിൻ്റെ തുറുപ്പ് ചീട്ട്. അതായത് ബിജെപിക്കും ഇന്ത്യസഖ്യത്തിലെ ഘടകക്ഷികൾക്കും ഒരുപോലെ കരുത്ത് കാട്ടാനാണ് കോൺഗ്രസ് ശ്രമിച്ചത്. ഒപ്പം കോക്രോച്ച് പാർട്ടിയുടെ സമരം പൂർണ്ണമായും ഏറ്റെടുത്തുവെന്ന് വ്യക്തമാക്കി യുവാക്കളുടെ പിൻതുണ കൂടി തേടാൻ രാഹുൽ ശ്രമിക്കുന്നു. ഇത് തിരിച്ചറിഞ്ഞാണ് ഇന്ത്യസഖ്യത്തിലെ ഘടകക്ഷികളുടെ അതൃപ്തി. രാഹുൽ എവിടെ എന്ന ബിജെപിയുടെ ആക്ഷേപത്തിന് മുറുപടി കൂടിയായിരുന്നു അപ്രതീക്ഷിത സമരം. ബിജെപി പ്രതിനിധികൾ സമരവേദിയിൽ തന്നെ രാഹുലിനെ കണ്ട് തിരിച്ചടിയുടെ വ്യപ്തി കുറക്കാനും ശ്രമിച്ചു. പിന്നാലെ പാർലമെൻ്റിൽ തന്നെ ചർച്ചക്ക് തയ്യാറെന്ന് വ്യക്തമാക്കി. ഒപ്പം കോക്രോച്ച് പാർട്ടി നേതാക്കളുമായും കേന്ദ്രം ഒടുവിൽ ചർച്ചക്ക് തയ്യാറായതും കോൺഗ്രസ് സമരത്തിൻ്റെ ഇംപാക്ടാണ്.
