ജോയിയുടെ മരണത്തിലേക്ക് നയിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നേരത്തെ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു. 

കണ്ണൂർ: ചെറുപുഴയിൽ കരാറുകാരൻ ജോയ് മരണപ്പെട്ട സംഭവത്തിൽ കെപിസിസി സമിതി ഇന്ന് തെളിവെടുപ്പ് നടത്തും. കോൺഗ്രസ് നേതൃത്വത്തിലുള്ള കെ കരുണാകരൻ ട്രസ്റ്റിനെതിരെ ഉയർന്ന ആരോപണങ്ങളിലാണ് സമിതി തെളിവെടുപ്പ് നടത്തുക. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് ജോയിയുടെ വീട് സന്ദർശിക്കും.

Add Asianetnews as a Preferred SourcegooglePreferred

ജോയിയുടെ മരണത്തിലേക്ക് നയിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നേരത്തെ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു. ടി സിദ്ധിഖ്, കെ പി അനിൽകുമാർ, വി എ നാരായണൻ എന്നിവരാണ് സമിതിയിലുള്ളത്. ജോയിയെ കോൺഗ്രസ് നേതാക്കൾ പണം നൽകാതെ വഞ്ചിച്ചുവെന്നാണ് ആരോപണം. ട്രസ്റ്റിന്റെ പേരിൽ കോടികളുണ്ടാക്കി അഴിമതി നടത്തിയെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്‍റിന് ജോയിയുടെ മകൻ ഡെൻസ് കത്ത് എഴുതിയിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാക്കൾക്ക് ജോയിയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കുന്നതായിരുന്നു ഡെൻസിന്റെ കത്ത്. നല്ല കോൺഗ്രസുകാരനായിരുന്ന അച്ഛനെ കോൺഗ്രസുകാർ തന്നെ ചതിച്ച് ഇല്ലാതാക്കിയത് എന്തിനെന്ന് ചോദിക്കുന്ന കത്തിൽ അമ്മയുടെയും തന്റെയും കണ്ണീര് കണ്ട്, നീതിക്കായി ഇടപെടണമെന്ന് ഡെൻസ് ആവശ്യപ്പെട്ടു.

ജോയിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തലേദിവസം മുദ്രപത്രം അടക്കമുള്ള രേഖകൾ സഹിതമാണ് ജോയ് പോയതെന്നും ഈ രേഖകൾ കാണാനില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കണമെന്നും കുടുംബം ആവശ്യപ്പെട്ടതാണ്. സംഭവദിവസം രാത്രി 3.30 വരെ പൂർണമായി തെരച്ചിൽ നടത്തിയ അതേ കെട്ടിടത്തിൽ തന്നെ മൃതദേഹം കണ്ടതിൽ ദുരൂഹതയുണ്ട്. അപായപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടുവന്നുവച്ചതാകമെന്ന സംശയവും കുടുംബം ഉയർത്തി. 

രണ്ടു കൈകളിലേയും ഒരു കാലിലെയും ഞരമ്പുകൾ മുറിച്ച നിലയിൽ കാണപ്പെട്ടതിലും ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. നൽകാനുള്ള പണം ചോദിച്ചു ബന്ധപ്പെട്ടപ്പോൾ എല്ലാ കോൺ​ഗ്രസ് നേതാക്കളും ഒഴിവുകഴിവുകൾ പറഞ്ഞെന്നും കുടുംബം ആരോപിച്ചിരുന്നു.