സോളാർ: അഴിഞ്ഞു വീഴുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ കാണാപ്പുറങ്ങളുടെ മുഖംമൂടിയെന്ന് മുല്ലപ്പള്ളി
സിപിഎം ഉന്നതന്മാർ, എംഎൽഎമാർ അടക്കമുള്ളവർ ഗൂഢാലോചനയിൽ പങ്കെടുത്തതിന്റെ വിവരങ്ങൾ പുറത്തു വരുന്നു. കോടിയേരിയുടെ മകന്റെ ബിനാമിയുടെ വീട്ടിൽ ഗൂഢാലോചന നടന്നെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കൊച്ചി: സോളാർ കേസിലെ രാഷ്ട്രീയ ഗൂഢാലോചനയുടെ കാണാപ്പുറങ്ങളുടെ മുഖംമൂടി അഴിഞ്ഞു വീഴുകയാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സിപിഎം ഉന്നതന്മാർ, എംഎൽഎമാർ അടക്കമുള്ളവർ ഗൂഢാലോചനയിൽ പങ്കെടുത്തതിന്റെ വിവരങ്ങൾ പുറത്തു വരുന്നു. കോടിയേരിയുടെ മകന്റെ ബിനാമിയുടെ വീട്ടിൽ ഗൂഢാലോചന നടന്നെന്നും മുല്ലപ്പള്ളി ആരോപിച്ചു. സോളാർ കേസിനെക്കുറിച്ച് കഴിഞ്ഞ ദിവസം ശരണ്യ മനോജ് നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ചും തുടർചർച്ചകളെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. കേസിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർത്തു എന്ന വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ക്രൂരമായ വേട്ടയാടൽ ആണ് ഉമ്മൻചാണ്ടി നേരിട്ടത്. സമഗ്രമായ അന്വേഷണം വേണം. വിജിലൻസ് അന്വേഷണം അല്ല വേണ്ടത്. രണ്ടു എംഎൽ എമാരുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേണം.
കേരളത്തിലെ ജനങ്ങൾ ഭരണ മാറ്റം ആഗ്രഹിക്കുന്നു. നൽകിയ ഉറപ്പുകൾ പാലിക്കാതെ പോയ വ്യർത്ഥമായ നാലു വർഷത്തെ ഭരണം ആണ് കടന്നു പോയത്. സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുന്നു. എല്ലാ അഴിമതിയുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രി തെറ്റിൽ നിന്നും തെറ്റിലേക്ക് നിപതിക്കുന്ന കാഴ്ചയാണ് കാണുന്നത്. മുഖ്യമന്ത്രിക്ക് ലൂയി പതിനാലാമന്റെ മനോഭാവമാണ്. കഴമ്പില്ലാത്ത ആരോപണങ്ങൾ പൊടി തെറ്റിയെടുത്തു അന്വേഷണം നടത്തുകയാണ്. മുഖം രക്ഷിക്കാൻ വേണ്ടി മാത്രമാണിത്.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ വളർച്ച സംഭ്രമജനകമാണ്. ജെറ്റ് വിമാനത്തിന്റെ വേഗത്തിലായിരുന്നു വളർച്ച. സത്യസന്ധമായി അന്വേഷണം മുന്നോട്ട് പോയാൽ മുഖ്യമന്ത്രിയും കുടുംബവും അഴി എണ്ണേണ്ടി വരും. ബിജെപി രാഷ്ട്രീയ ഇടപെടൽ നടത്തി ഇഡി അന്വേഷണം വഴി മാറ്റിയില്ലെങ്കിൽ അത് മുഖ്യമന്ത്രിയിലേക്ക് എത്തും. കോടിയേരി ബാലകൃഷ്ണനെ രാജിവെപ്പിക്കാൻ സമ്മർദം ചെലുത്തിയ കേന്ദ്ര നേതൃത്വം മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണ്. പിണറായിക്കും കോടിയേരിക്കും വ്യത്യസ്ത നീതിയാണ്.
വെറുക്കപ്പെട്ട ചിഹ്നമായി അരിവാൾ ചുറ്റിക നക്ഷത്രം മാറി. സ്വത്വപ്രതിസന്ധിയിലാണ് സിപിഎം. പശ്ചിമ ബംഗാളിലെ അവസ്‌ഥയിലേക്ക് കേരളത്തിൽ സിപിഎം മാറി. പാർട്ടിക്കുള്ളിൽ കലാപം നടത്താൻ നല്ല കമ്മ്യൂണിസ്റ്റ്കാർ തയ്യാറാകണം. സ്വർണക്കടത്ത് വിഷയത്തിൽ കേന്ദ്രസഹമന്ത്രി വി മുരളീധരൻ എന്തൊക്കെയോ ഒളിച്ചു വക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർഭയമായി പ്രവർത്തിക്കാൻ അവസരം
ഒരുക്കണം.