മുതലാളിക്ക് കമ്മീഷൻ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളേപ്പോലെയുള്ള അടിമകൾക്ക് ഒരുനാളും നേരം വെളുക്കില്ലെന്നും കിടപ്പാടം പിടിച്ചുപറിക്കാൻ നോക്കിയാൽ ഏതൊരാളും പ്രതിഷേധിക്കുമെന്നും സുധാകരൻ
തിരുവനന്തപുരം: കെ റെയിലിനെതിരായ പ്രതിഷേധത്തിൽ തീവ്രവാദ ഇടപെടലുണ്ടെന്ന മന്ത്രി സജി ചെറിയാന്‍റെ പരാമർശത്തിനെതിയെ കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ. പ്രളയ സമയത്ത് കാർ പ്രളയ ജലത്തിൽ ഒലിച്ചുപോയി എന്ന് പറഞ്ഞ് ടിവി ക്യാമറകൾക്ക് മുന്നിൽ വാവിട്ടുകരഞ്ഞ സജി ചെറിയാൻ, കെ റെയിലിന് വേണ്ടി ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങൾക്കും പ്രതിഷേധങ്ങൾക്കും തീവ്രവാദി പട്ടം ചാർത്തി കൊടുക്കുന്നത് വിരോധാഭാസമാണെന്ന് സുധാകരൻ ചൂണ്ടികാട്ടി. മുതലാളിക്ക് കമ്മീഷൻ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളേപ്പോലെയുള്ള അടിമകൾക്ക് ഒരുനാളും നേരം വെളുക്കില്ലെന്നും കിടപ്പാടം പിടിച്ചുപറിക്കാൻ നോക്കിയാൽ ഏതൊരാളും പ്രതിഷേധിക്കുമെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചു.
സുധാകരന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
ചെങ്ങന്നൂരിലെ പ്രളയ സമയത്ത് തന്റെ കാർ പ്രളയ ജലത്തിൽ ഒലിച്ചുപോയി എന്നും പറഞ്ഞു ടിവി ക്യാമറകൾക്ക് മുന്നിൽ വാവിട്ടുകരഞ്ഞയാളാണ് സജി ചെറിയാൻ എന്ന എം എൽ എ. തന്റെ കാർ നഷ്ടപ്പെട്ടപ്പോൾ ഇത്രമാത്രം ഹൃദയവേദനയുണ്ടായ മനുഷ്യനാണ് ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങൾക്കും പ്രതിഷേധങ്ങൾക്കും തീവ്രവാദി പട്ടം ചാർത്തി കൊടുക്കുന്നത്. എന്തൊരാഭാസമാണിത്!
സജി ചെറിയാനേ,
താങ്കളുടെ വിഷം തുളുമ്പുന്ന വാക്കുകൾക്ക് മറുപടി പറയേണ്ടത് എങ്ങനെയെന്ന് ഞങ്ങൾക്കറിയില്ല. മുതലാളിക്ക് കമ്മീഷൻ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളേപ്പോലെയുള്ള അടിമകൾക്ക് ഒരുനാളും നേരം വെളുക്കില്ല.
കിടപ്പാടം പിടിച്ചുപറിക്കാൻ നോക്കിയാൽ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്രവാദികളാക്കാൻ ശ്രമിച്ചാൽ പ്രതിഷേധം കനക്കും. അത് നേരിടാനുള്ള കരുത്തൊന്നും നിങ്ങളുടെ പാർട്ടിക്കോ ഭരിക്കുന്ന സർക്കാറിനോ ഇല്ല. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കോൺഗ്രസിനറിയാം.
ജനങ്ങളെ ദ്രോഹിക്കാൻ നിങ്ങൾ കൊണ്ടുവരുന്ന പുതിയ നിയമങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് ആരെയാണ് ഭയപ്പെടുത്തുന്നത്? ജനപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത് കോൺഗ്രസ്സാണ്. കരിനിയമങ്ങൾ ലംഘിച്ചാൽ കടലിൽ മുക്കിക്കൊല്ലുമെന്ന് ഭയപ്പെടുത്തിയവരുടെ കണ്മുൻപിൽ തന്നെ ഉപ്പു കുറുക്കി നിയമലംഘനം നടത്തിയ പാരമ്പര്യം സിരകളിലേന്തുന്ന പ്രസ്ഥാനമാണിത്. മറക്കണ്ട.
അതേസമയം കെ റെയിലിനെതിരായ ജനകീയസമരത്തെ വര്‍ഗീയവത്കരിച്ച് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം വിലപ്പോകില്ലെന്നും കെ സുധാകരന്‍ ഇന്ന് അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങളെ വെല്ലുവിളിച്ച് കെ റെയിലിന്‍റെ മറവില്‍ സര്‍ക്കാര്‍ നടത്തുന്ന അധിനിവേശത്തിനെതിരായ പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. വിറളിപൂണ്ട സര്‍ക്കാര്‍ ഏത് ഹീനതന്ത്രം പയറ്റിയും സമരം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രിയും സിപിഎമ്മും സമരക്കാരെ തീവ്രവാദികളായി ചീത്രികരിക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും നടുത്തെരുവില്‍ കൈകാര്യം ചെയ്യാന്‍ പൊലീസിന് മുഖ്യമന്ത്രി മൗനാനുവാദം നല്‍കി. മുഖ്യമന്ത്രി അനാവശ്യ ധാര്‍ഷ്ട്യവും പിടിവാശിയും ഉപേക്ഷിക്കണം. കല്ലിടല്‍ തടഞ്ഞാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ജയിലിടയക്കുമെന്നുമാണ് സര്‍ക്കാരിന്‍റെ ഭീഷണി. ജീവിക്കാനുള്ള പോരാട്ടത്തിന്റെ പേരില്‍ സാധാരണ ജനങ്ങളെ ജയിലിലടക്കാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അതിനെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും. നിയമത്തിന്‍റെ വാളോങ്ങി ജനകീയ പ്രതിഷേധാഗ്നി കെടുത്താമെന്ന മൂഢസ്വര്‍ഗത്തിലാണ് മുഖ്യമന്ത്രിയെന്നും സുധാകരന്‍ പറഞ്ഞു.
കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരും കെ റെയില്‍ എംഡിയും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. കെ റെയില്‍ കടന്നു പോകുന്ന ഇരുവശങ്ങളിലും ബഫര്‍ സോണില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറയുമ്പോള്‍ അതിനെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് കെ റെയില്‍ എം ഡി. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരില്‍ നിന്നും 5 മീറ്റര്‍ വരെ ഒരു നിര്‍മാണ പ്രവർത്തനവും പാടില്ലെന്നും തുടർന്നുള്ള 10 മീറ്റര്‍ വരെയുള്ള നിര്‍മാണത്തിന് അനുമതിവേണം എന്നാണ് കെ റെയില്‍ എം ഡി പറയുന്നത്. തുടക്കം മുതല്‍ ഈ പദ്ധതിയുമായി പച്ചക്കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച് ഈ പദ്ധതി ഏത് വിധേനയും നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതിന് ഒടുവിലത്തെ ഉദാഹരമാണ് മന്ത്രിയുടെ വാക്കുകള്‍. ജനങ്ങളുടെ ആശങ്കപരിഹരിക്കാതെ ആര്‍ക്കുവേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി കാര്‍ക്കശ്യം പിടിക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു.
