Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയ്ക്കും ആര്‍എസ്എസ്-ബിജെപി കേന്ദ്ര നേതൃത്വത്തിനുമിടയില്‍ രഹസ്യധാരണ: മുല്ലപ്പള്ളി

 ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്

ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് താന്‍ സംയുക്ത സമരത്തെ എതിര്‍ത്തതെന്നും മുല്ലപ്പള്ളി

kpcc president mullappally ramachandran against governor and cm pinarayi
Author
Thiruvananthapuram, First Published Jan 29, 2020, 5:24 PM IST

തിരുവനന്തപുരം: നയപ്രസംഗത്തില്‍ പൗരത്വ ഭേദഗതിക്കെതിരായ ഭാഗം ഗവര്‍ണര്‍ വായിച്ചത് മുഖ്യമന്ത്രിയ്ക്കും ആര്‍എസ്എസ്-ബിജെപി കേന്ദ്ര നേതൃത്വത്തിനുമിടയിലുള്ള രഹസ്യധാരണ തുറന്നുകാട്ടുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തിയ ശേഷം ഗവര്‍ണര്‍, വിയോജന കുറിപ്പോടെ ആ ഭാഗം വായിച്ചത് വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങളാണ് മുഖ്യമന്ത്രി പരസ്യപ്രസ്താവനകളിലൂടെ നടത്തിയത്. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് താന്‍ സംയുക്ത സമരത്തെ എതിര്‍ത്തതെന്നും മുല്ലപ്പള്ളി പ്രസ്താവനയിലൂടെ പറഞ്ഞു.

മുല്ലപ്പള്ളിയുടെ പ്രസ്താവന

പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടേയും ആര്‍.എസ്.എസിന്റേയും രഹസ്യ ധാരണ ഗവര്‍ണറുടെ നയപ്രഖ്യാപന ദിവസം പ്രകടമായെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പൗരത്വ നിയമത്തിനെതിരേയുള്ള ഗവര്‍ണറുടെ പ്രസംഗത്തിലെ 18-ാം ഖണ്ഡിക വായിക്കില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. എന്നാല്‍ മുഖ്യമന്ത്രിയുമായി കൂടി കാഴ്ച നടത്തിയ ശേഷം ഗവര്‍ണര്‍ തന്റെ വിയോജന കുറിപ്പോടെ ആ ഭാഗം വായിച്ചത് വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ്.

മനുഷ്യച്ചങ്ങലയ്ക്കു ശേഷം മുഖ്യമന്ത്രി നേരേ പോയത് ഗവര്‍ണ്ണറുടെ അടുത്തേക്കാണ്. പൗരത്വ നിയമ ഭേദഗതി നിയമം സംബന്ധിച്ച് തികച്ചും പരസ്പര വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നവര്‍ തമ്മിലുള്ള ഒളിച്ചുകളി ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. പൗരത്വ നിയമ ദേദഗതിയെ അനുകൂലിച്ച് ഗവര്‍ണറും എതിര്‍ത്ത് മുഖ്യമന്ത്രിയും നിലപാടെടുത്തത് കേരളത്തില്‍ നടത്തിയത് നാടകമാണെന്ന് പൊതുജനത്തിന് ബോധ്യമായി. പരസ്പരം പോരാടുമ്പോഴും ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം പുകഴ്ത്തുന്ന വിചിത്ര കാഴ്ചയാണ് പ്രബുദ്ധ കേരളം കണ്ടത്. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ  മുഖ്യമന്ത്രിയുടെ നിലപാടില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഇല്ല. നിയമത്തിനെതിരാണ് സര്‍ക്കാരും ഇടതുപക്ഷവും എന്ന് വരുത്തിത്തീര്‍ക്കാനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമുള്ള മുഖ്യമന്ത്രിയുടെ തന്ത്രമായിരുന്നു പരസ്യപ്രസ്താവനകള്‍. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് താന്‍ സംയുക്ത സമരത്തെ എതിര്‍ത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രമേയത്തെ  മുഖ്യമന്ത്രി ഗവര്‍ണറുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍  ഭരണപക്ഷം എതിര്‍ക്കുമെന്ന് തീര്‍ച്ച. ബി.ജെ.പി കേന്ദ്ര നേതൃത്വതവും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്. ഇതോടെ സി.പി.എം. പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്വീകരിച്ച നിലപാടിലെ പൊയ്മുഖം ഒരിക്കല്‍ക്കൂടി അഴിഞ്ഞു വീഴുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുപക്ഷവുമായി യോജിച്ച് സമരത്തിനില്ലെന്ന കോണ്‍ഗ്രസിന്റെ നിലപാട് സാധൂകരിക്കുന്നതാണ് നിയമസഭയില്‍ നടന്ന സംഭവങ്ങളെന്ന് ന്യൂനപക്ഷ വിഭാഗങ്ങള്‍ തിരിച്ചറിയണം. ന്യൂനപക്ഷ വിഭാഗങ്ങളോട് സി.പി.എമ്മിന് ഒരുകാലത്തും പ്രതിബദ്ധതയില്ല. ന്യൂനപക്ഷ വിഭാഗത്തെ പൂര്‍ണ്ണമായും വഞ്ചിച്ചു. ഈ വിഭാഗത്തോടുള്ള സി.പി.എമ്മിന്റെ കപട സ്നേഹം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിന്റെ ഭാഗംമാത്രമാണ്.
 നരേന്ദ്ര മോദിയേയും ആര്‍.എസ്.സിനേയും വിമര്‍ശിക്കാന്‍ നാളിതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മുസ്ലീം വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന വാചോടാപം എന്നതില്‍ കഴിഞ്ഞ് സി.പി.എമ്മിന് ന്യൂനപക്ഷ വിഭാഗങ്ങളോട് ഒരു ആത്മാര്‍ത്ഥയുമില്ലെന്ന് തിരിച്ചറിയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

നിയമസഭ ഐക്യകണ്ഠ്യേന പാസാക്കിയ പ്രമേയത്തെ അവഹേളിച്ച ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കേണ്ടത്. അദ്ദേഹം അതിനു തയ്യാറാകാത്തതു കൊണ്ടാണ് പ്രതിപക്ഷ നേതാവ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്ന സി.പി.എം നിലപാടില്‍ എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പ്രതിപക്ഷത്തിന്റെ പ്രമേയത്തെ അനുകൂലിക്കണം. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എം.എല്‍.എമാരെ വാച്ച് ആന്റ് വാര്‍ഡിനെ കൊണ്ട കയ്യേറ്റം ചെയ്ത നടപടി അംഗീകരിക്കാനാവുന്നതല്ലെന്നും കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

നയപ്രഖ്യാപനത്തില്‍ രാജ്യത്ത് വലിയ സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നു എന്ന് ഗവര്‍ണ്ണര്‍ പരസ്യമായി വ്യക്തമാക്കിയതിലൂടെ മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പരാജയമാണെന്ന് തുറന്ന് കാട്ടിയതിനെ കെ.പി.സി.സി സ്വാഗതം ചെയ്യുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

Follow Us:
Download App:
  • android
  • ios