ബിനോയ് കോടിയേരി വിഷയം; ധാർമ്മികത ഉണ്ടെങ്കിൽ സിപിഎം സമഗ്ര അന്വേഷണത്തിന് തയ്യാറാകണമെന്ന് മുല്ലപ്പള്ളി
ധാർമ്മികത ഉണ്ടെങ്കിൽ വിഷയത്തിൽ സമഗ്ര അന്വേഷണത്തിന് സിപിഎം തയ്യാറാകണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ രേഖകൾ പരാതിക്കാരിയുടെ കുടുംബം പുറത്തുവിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ധാർമ്മികത ഉണ്ടെങ്കിൽ വിഷയത്തിൽ സമഗ്ര അന്വേഷണത്തിന് സിപിഎം തയ്യാറാകണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
യുവതിയുടെ ഐസിഐസിഐ ബാങ്കിന്റെ അന്ധേരി വെസ്റ്റ് ശാഖയിലെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് ലക്ഷങ്ങൾ അയച്ചതിന്റെ രേഖകളാണ് അവസാനമായി യുവതിയുടെ കുടുംബം പുറത്തുവിട്ടിരിക്കുന്നത്. ഈ അക്കൗണ്ടിലേക്ക് നാല് ലക്ഷം, ഒരുലക്ഷം, അമ്പതിനായിരം എന്നിങ്ങനെ പലതവണകളായി ബിനോയ് പണം അയച്ചതായി ഈ രേഖകള്‍ വ്യക്തമാക്കുന്നു.
നേരത്തെ പൊലീസിന് കൈമാറിയ രേഖയാണ് ഇപ്പോള്‍ യുവതിയുടെ കുടുംബം പുറത്തുവിട്ടത്. 2009 മുതൽ 2015വരെ ബിനോയ് തനിക്ക് പണം തന്നിരുന്നു എന്നായിരുന്നു യുവതിയുടെ മൊഴി. യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാസ്പോർട്ടിന്റെ പകർപ്പും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
ഒളിവിലുള്ള ബിനോയ്ക്കായി പൊലീസ് തിരച്ചിൽ തുടരുന്നുണ്ടെങ്കിലും മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് വരുംവരെ ലുക്കൗട്ട് നോട്ടീസിറക്കേണ്ടെന്ന തീരുമാനത്തിലാണ് പൊലീസുള്ളത്. നാളെയാണ് മുംബൈ സെഷൻസ് കോടതി ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് പുറപ്പെടുവിക്കുക. കേസിൽ ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.