ദീപ്തി മേരി വര്‍ഗീസ്, ഫാത്തിമ റോഷ്ന , ജ്യോതി വിജയകുമാര്‍, പി കെ ജയലക്ഷ്മി തുടങ്ങിയവര്‍ ജനറല്‍ സെക്രട്ടറിമാരാകും. പദ്മജ വേണുഗോപാലിനെ നിര്‍വ്വഹകസമിതിയിലേക്ക് മാറ്റും. 

ദില്ലി‌: കെപിസിസി (KPCC Reshuffle) പുന:സം​ഘടനാ ച‍ർച്ചകൾ അന്തിമഘട്ടത്തിലേക്ക് ഹൈക്കമാൻഡ് നിർദ്ദേശത്തെ തുടർന്ന് വൈസ് പ്രസിഡന്‍ർറ് പദവിയിൽ വനിതാ പ്രാതിനിധ്യം ഉൾപ്പെടുത്തി. തിരുവനന്തപുരത്ത് നിന്നുള്ള സീനിയ‍ർ നേതാവ് രമണി പി നായ‍ർ (ramani P nair) കെപിസിസി വൈസ് പ്രസിഡൻ്റായേക്കും. ഭാരവാഹികളെ സംബന്ധിച്ച് അന്തിമധാരണയിലെത്തിയ സാഹചര്യത്തിൽ കെപിസിസി ഭാരവാഹിപ്പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പാര്‍ട്ടിയില്‍ നിന്ന് രാജി പ്രഖ്യാപിച്ച എ വി ഗോപിനാഥ്, ഡിസിസി പുനസംഘടനയില്‍ കെ പി അനില്‍കുമാറിനൊപ്പം (KP Anil Kumar) നേതൃത്വത്തെ വെല്ലുവിളിച്ച ശിവദാസന്‍ നായര്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പൊട്ടിത്തെറിച്ച രമണി പി നായര്‍ എന്നിവരുള്‍പ്പെട്ടതാണ് പുതിയ ഭാരവാഹി പട്ടിക. ദീപ്തി മേരി വര്‍ഗീസ്, ഫാത്തിമ റോഷ്ന , ജ്യോതി വിജയകുമാര്‍, പി കെ ജയലക്ഷ്മി തുടങ്ങിയവര്‍ ജനറല്‍ സെക്രട്ടറിമാരാകും. പദ്മജ വേണുഗോപാലിനെ നിര്‍വ്വഹകസമിതിയിലേക്ക് മാറ്റും. 

ബിന്ദു കൃഷ്ണ, എം ലിജു, സതീശന്‍ പാച്ചേനി തുടങ്ങിയ മുന്‍ ഡിസിസി അധ്യക്ഷന്മാരെ പ്രത്യേകം ക്ഷണിതാക്കളാക്കും. എഎ ഷുക്കൂര്‍, വിഎസ് ശിവകുമാര്‍, ആര്യാടന്‍ ഷൗക്കത്ത്, വിപി സജീന്ദ്രന്‍, ജ്യോതികുമാര്‍ ചാമക്കാല, സുമബാലകൃഷണന്‍ തുടങ്ങിയവര്‍ അന്തിമ പട്ടികയിലുണ്ട്. തീരുമാനം എന്തായാലും പ്രതിഷേധിക്കില്ലെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. 

അതേ സമയം ഡിസിസി അധ്യക്ഷ പദവിയില്‍ ഒന്നരവാര്‍ഷം മാത്രമിരുന്ന എംപി വിന്‍സെന്‍റ്, രാജീവന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനിച്ചെങ്കിലും ഗ്രൂപ്പുകള്‍ എതിര്‍ത്തു. എ ഐ ഗ്രൂപ്പുകളുടെ പ്രാതിനിധ്യം ഉറപ്പിച്ചതിനൊപ്പം എഐസിസി ജനറല്‍സെക്രട്ടറി വേണുഗോപാലിന്‍റെ നോമിനികളും പട്ടികയിലുണ്ട്. സാമുദായിക നേതാക്കളുടെ താല്‍പര്യവും പരിഗണിച്ചിരുന്നു. സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ കാര്യമായ ഭേദഗതിയുണ്ടായില്ലെങ്കില്‍ ഇന്നോ നാളെയോ പ്രഖ്യാപനം ഉണ്ടായോക്കും.